തിരുവനന്തപുരം: സനാതന ധർമ്മം അന്ധവിശ്വാസമാണെന്നു പറയുന്നവർ വിവരമില്ലാത്തവരാണെന്നും ലോകാ സമസ്ത സുഖിനോ ഭവന്തു എന്നതിനപ്പുറമൊരു സോഷ്യലിസവും കമ്മ്യൂണിസവും ലോകത്തില്ലെന്നും കവിയും ഗാന രചയിതാവുമായ ശ്രീകുമാരൻ തമ്പി. കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിക്കുന്ന ഹിന്ദു കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം. ശാസ്ത്രത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന മതമാണ് ഹിന്ദു മതം. ഇതു മനസ്സിലാകണമെങ്കിൽ ഭൗതിക ശാസ്ത്രവും ഉപനിഷത്തുക്കളും പഠിക്കണമെന്നും ചിലരുടെ ബഹിഷ്‌കരണ ഭീഷണിയിൽ ഭയക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദു കോൺക്ലേവിൽ പങ്കെടുക്കുന്നവരെ ബഹിഷ്‌ക്കരിക്കണമെന്ന് മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു. താനും മധുസൂദനൻ നായരും കൈതപ്രവും ഒന്നും ആരുടേയും ബഹിഷ്ക്കരണ ഭീഷണികളെ ഭയക്കില്ലെന്ന് അദ്ദേഹം തിരിച്ചടിച്ചു.
ഇൻഫിനിറ്റിയെ ഇൻഫിനിറ്റി കൊണ്ട് സബ്സ്ട്രാക്ട് ചെയ്‌താൽ ഇൻഫിനിറ്റി തന്നെ കിട്ടുമെന്നാണ് ശാസ്ത്രം പറയുന്നത്. ഇത് തന്നെയാണ് ഓം പൂർണ്ണമത പൂർണ്ണമിതം എന്ന് തുടങ്ങുന്ന ഉപനിഷദ് മന്ത്രം പറയുന്നത്. ഈ രാജ്യം തമ്മിലടിച്ച് തകരുമെന്നാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ പലരും പറഞ്ഞത്. എന്നാൽ ഇന്ത്യയെ 200 വർഷത്തോളം അടിച്ചമർത്തി ഭരിച്ച രാജ്യത്തിന്റെ പ്രധാനമന്ത്രി ഭാരതീയനാണ്. അതും ജനാധിപത്യ മാർഗ്ഗങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി. ലോകത്തിലെ ഏറ്റവും ശക്തമായ ഒരു രാജ്യത്തിലെ വൈസ് പ്രസിഡന്റ് ഇന്ത്യക്കാരിയാണ്. ലോകത്തിലെ വൻകിട കമ്പനികളുടെ തലവന്മാരും ഭാരതീയരാണ്. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ തകർന്നടിഞ്ഞത് ബ്രിട്ടീഷ് ഭരണകാലത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.