ചെന്നൈ: ശ്രീലങ്കയിലെ കുപ്രസിദ്ധ അധോലോക കുറ്റവാളി മുഹമ്മജ് നജീം മുഹമ്മദ് ഇമ്രാൻ ഇന്ത്യയിലെത്തിയതായി രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് . തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് ഇയാൾ എത്തിയതായാണ് വിവരം. റിപ്പോർട്ടിനെ തുടർന്ന് തമിഴ്‌നാട് പോലീസ് കനത്ത ജാഗ്രതയിലാണ്.
പാകിസ്താൻ,ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ വേരുകളുള്ള മയക്കുമരുന്ന് മാഫിയയുടെ പ്രധാന കണ്ണിയാണിയാൾ. ശ്രീലങ്കൻ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ വേഷംമാറി തലൈമാന്നാറിലെത്തിയ ഇയാൾ അവിടെനിന്ന് ബോട്ടുമാർഗം രാമേശ്വരത്തെത്തി എന്നാണ് റിപ്പോർട്ട്.
കള്ളക്കടത്തുകേസുകളിലും കൊലക്കേസുകളിലും നിയമനടപടി നേരിടുന്ന ഇമ്രാനെ ദുബായിൽ പിടിയിലായതിനെത്തുടർന്ന് 2019-ൽ ശ്രീലങ്കയിലേക്ക് നാടുകടത്തിയിരുന്നു. പാകിസ്താനിലെ ഹാജിഅലി ശൃംഖലയുമായും ശ്രീലങ്കയിലെ ഗുണശൃംഖലയുമായും അടുത്തബന്ധം വച്ചുപുലർത്തുന്ന ഇയാൾ കൂട്ടാളികൾക്കൊപ്പം കഴിഞ്ഞ മാസം 25 ന് രാമേശ്വരത്ത് എത്തിയതെന്നാണ് രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്.