കൊളംബോ: ശ്രീലങ്കയിൽ പ്രക്ഷോഭം ശക്തമായിത്തന്നെ തുടരുകയാണ്. രാത്രി മുഴുവൻ തെരുവുകളിൽ പ്രതിഷേധം ആളിക്കത്തി. ജനങ്ങൾ കൂട്ടത്തോടെയെത്തി പലയിടത്തും തീയിട്ടു. നെഗോമ്പോ പട്ടണത്തിൽ പോലീസും ജനങ്ങളും ഏറ്റുമുട്ടി. രാഷ്ട്രീയ നേതാക്കളുടെ വീടുകൾ ജനങ്ങൾ വളഞ്ഞു.
പൊതുജന പ്രക്ഷോഭങ്ങള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച രാജ്യവ്യാപക കര്‍ഫ്യൂ ഇപ്പോഴും തുടരുകയാണ്. തലസ്ഥാനമായ കൊളംബോയില്‍ അടക്കം പ്രക്ഷോഭം അതിശക്തമായതിനെ തുടർന്ന് ജനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. നിലവിൽ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്തുള്ളത്. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും ഉത്തരവുണ്ട്.
ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസിഡന്റ് ഗോതബയ രാജപക്സേയുടെ ഉത്തരവില്‍ പറയുന്നത്.

