കൊളംബോ : മാസങ്ങളായി സാമ്പത്തിക പ്രതിസന്ധയിൽ കഴിയുകയാണ് ശ്രീലങ്ക. വിദേശ നാണ്യത്തിന് കടുത്ത ക്ഷാമം നേരിട്ടതോടെ ഇന്ധനം ഇറക്കുമതി ചെയ്യാനുള്ള പണം പോലും രാജ്യത്തിന് ഇല്ലാത്ത അവസ്ഥയിലാണ്.
ഇതിനെ തുടര്‍ന്ന് ഇന്ധനം ലാഭിക്കാന്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന ഉത്തരവ് പുറത്തിറങ്ങി. സ്‌കൂളുകളും ഇതേ കാരണത്താല്‍ അടച്ചു. ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായഅവസ്ഥയിലൂടെയാണ് ശ്രീലങ്ക ഇപ്പോൾ കടന്നു പോകുന്നത്.
ഇന്ധന ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് പെട്രോളിനായി ആളുകള്‍ ക്യൂ നില്‍ക്കുകയാണ് ശ്രീലങ്കയിലെ ജനങ്ങൾ. ഇപ്പോഴത്തെ അവസ്ഥയില്‍ തങ്ങള്‍ക്ക് സമ്പാദിക്കാന്‍ കഴിയില്ലെന്നും, കുടുംബങ്ങളെ പോറ്റാന്‍ കഴിയുന്നില്ലെന്നുമാണ് ടാക്സി ഡ്രൈവര്‍മാര്‍ പറയുന്നത്. രാജ്യത്ത് 9,000 ടണ്‍ ഡീസലും 6,000 ടണ്‍ പെട്രോളും സ്റ്റോക്കുണ്ടെന്ന് ഊര്‍ജ്ജ മന്ത്രി കാഞ്ചന വജേശേഖര ഞായറാഴ്ച പറഞ്ഞു.
വിദേശനാണ്യ കരുതല്‍ ശേഖരം റെക്കോര്‍ഡ് താഴ്ന്ന നിലയിലായതിനാല്‍ ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുടെ അവശ്യ ഇറക്കുമതിക്ക് പണം നല്‍കാന്‍ സര്‍ക്കാര്‍ പാടുപെടുകയാണ്. ഈ സാഹചര്യത്തിലാണ് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സര്‍ക്കാര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടത്. അന്താരാഷ്ട്ര നാണയ നിധിയുടെ ഒരു സംഘം ശ്രീലങ്കയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. മൂന്ന് ബില്യണ്‍ ഡോളറിന്റെ പാക്കേജ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദ്വീപ് രാജ്യമിപ്പോള്‍.