സംസ്ഥാന ബജറ്റ് നാളെ. നിയമസഭയില്‍ രാവിലെ ഒമ്പതിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ക്ഷേമ പെന്‍ഷന്‍ വർദ്ധന ഉണ്ടായേക്കില്ലെന്നാണ് സൂചന.അതേസമയം പെന്‍ഷന്‍ തുക കൂട്ടണമെന്ന സമ്മര്‍ദ്ദം സിപിഎമ്മില്‍ നിന്നും മുന്നണിയില്‍ നിന്നും ധനവകുപ്പിന് മേലുണ്ട്. ബജറ്റുമായി മുഖ്യമന്ത്രിയുമായി ധനമന്ത്രി ബാലഗോപാല്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. ഇതില്‍ വർദ്ധന സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടേക്കും.
പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നതിന് പകരം ഇപ്പോള്‍ വിതരണം ചെയ്യുന്ന 1600 രൂപ കൃത്യമായി നല്‍കാനുള്ള തീരുമാനം ബജറ്റില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അഞ്ചുമാസം പെന്‍ഷന്‍ കുടിശ്ശികയുണ്ട്. ഇതില്‍ രണ്ടു മാസത്തെ പണം അടിയന്തരമായി വിതരണം ചെയ്യുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചേക്കും.സര്‍ക്കാരിന്റെ വരുമാന വർദ്ധന ലക്ഷ്യമിട്ട്, ഫീസുകളും നിരക്കുകളും വര്‍ധിപ്പിക്കല്‍ അടക്കമുള്ള തീരുമാനങ്ങള്‍ ബജറ്റില്‍ ഉണ്ടായേക്കും. മദ്യവില വർദ്ധന ഇക്കുറി ഉണ്ടാകില്ലെന്ന് ധനമന്ത്രി സൂചിപ്പിച്ചിരുന്നു. റബറിന്റെ താങ്ങുവില വര്‍ധനയും സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശികയുടെ ഒരു പങ്കും ബജറ്റില്‍ പ്രഖ്യാപിച്ചേക്കും.