ഹൈദരാബാദ്: ഡോ. ബിആർ അംബേദ്‌കറിന്റെ പ്രതിമ തകർത്ത് മാലിന്യക്കൂമ്പാരത്തിൽ തള്ളിയ സംഭവത്തിൽ അന്വേഷത്തിന് ഉത്തരവിട്ടു. അംബേദ്‌കർ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഹൈദരാബാദ് സെൻട്രൽ മാളിന് സമീപം പ്രതിഷ്ഠിക്കാൻ തയ്യാറാക്കിയ അംബേദ്‌കറിന്റെ പ്രതിമയാണ് തകർത്തനിലയിൽ മാലിന്യക്കൂമ്പാരത്തിൽ കണ്ടത്തിയത്.
ശനിയാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് പ്രതിമ പ്രതിഷ്ഠിക്കുന്നതിനായി ജയ് ഭീം സൊസൈറ്റി പ്രവർത്തകർ മാളിന് സമീപം എത്തിയത്. ഞായറാഴ്ച നടക്കാനിരിക്കുന്ന അംബേദ്‌കർ ജയന്തിയോട് അനുബന്ധിച്ചാണ് അംബേദ്ക്കറിന്റെ പ്രതിമ സ്ഥാപിക്കാൻ സംഘടനാ പ്രവർത്തകർ തീരുമാനിച്ചത്. എന്നാൽ മാളിന് സമീപം എത്തിയ പ്രവർത്തകരെ പ്രതിമ സ്ഥാപിക്കുന്നതിൽനിന്ന് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് മാലിന്യം ശേഖരിക്കുന്ന ട്രക്കിൽ പ്രതിമ ജവഹർ നഗറിലേക്ക് മാറ്റി.
നഗരത്തിലെ മാലിന്യങ്ങൾ തള്ളുന്ന പ്രധാന പ്രദേശമാണ് ജവഹർ നഗർ. അംബേദ്ക്കറിന്റെ പ്രതിമ ജവഹർ നഗറിലേക്ക് മാറ്റുന്ന വിവരം അറിഞ്ഞ് നൂറ് കണക്കിന് ആളുകളാണ് പ്രതിഷേധവുമായി സ്ഥലത്തെത്തിയത്.
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി മുനിസിപ്പൽ കമ്മീഷണർ എം ദാന കിഷോർ പറഞ്ഞു. മാലിന്യം നിറയ്ക്കുന്ന ട്രക്കിൽ അംബേദ്ക്കറുടെ പ്രതിമ കടത്തിയവർക്കെതിരേയും കമ്മീഷൻ നടപടിയെടുത്തു,