കഴിഞ്ഞ ദിവസമാണ് മൂന്ന് പാക്കിസ്ഥാൻ ഐഎസ്‌ഐ ഭീകരരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എൻഐഎയും ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഇപ്പോഴിതാ, ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവരെ ചോദ്യം ചെയ്തപ്പോൾ ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ കേരളത്തില്‍ ശബരിമല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്താനുള്ള മുന്‍ ഒരുക്കം നടത്തിയിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അവര്‍ കേരളത്തില്‍ എത്തിയിരുന്നുവെന്ന് ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ വൃത്തങ്ങള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഇവർ വനമേഖലയിൽ താമസിച്ചതായും ഐഎസ് പതാക വെച്ച് ചിത്രങ്ങൾ എടുത്തതായും ഈ ചിത്രങ്ങൾ കണ്ടുകിട്ടിയതായും ഡൽഹി സ്പെഷ്യൽ സെൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഭീകരർ താമസിച്ചത് ശബരിമല വനമേഖലകളില്‍ ആയിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഇതോടെ നിരവധി സംശയങ്ങളാണ് ഉയർന്നുവരുന്നത്. കേരളത്തിലെത്തിയ പാക്കിസ്ഥാൻ ഐ.എസ്.ഐ ഭീകരർ കേരളത്തിലെ ക്ഷേത്രങ്ങളെ ലക്ഷ്യമിട്ടിരുന്നോ എന്ന സംശയമാണ് ഇപ്പോൾ നിലനിൽക്കുന്നത്. അതേസമയം, ആളൊഴിഞ്ഞ കൃഷിഭൂമി, വനപ്രദേശം എന്നിവിടങ്ങളിൽ കുക്കർ, ഗ്യാസ് സിലിണ്ടർ എന്നിവ ഉപയോഗിച്ച് സ്ഫോടനം നടത്തി പരിശീലനം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, ഉത്തരേന്ത്യയിലെ വിവിധയിടങ്ങളിൽ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായും സ്ഫോടകവസ്തുക്കൾ നിർമ്മിക്കാനുള്ള സാധനങ്ങളും പിടികൂടിയതായും ഡൽഹി പൊലീസ് വ്യക്തമാക്കി.
അതേസമയം, എൻഐഎ സംഘം തലയ്‌ക്ക് മൂന്ന് ലക്ഷം രൂപ വിലയിട്ട ഭീകരനായ മുഹമ്മദ് ഷാനവാസ്, മുഹമ്മദ് റിസ്വാന്‍ അഷ്‌റഫ്, അര്‍ഷാദ് വാര്‍സി എന്നിവരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എന്‍ഐഎ ഇന്നലെ പിടികൂടിയത്. മൂന്നുപേരും എന്‍ജിനീയറിങ് ബിരുദധാരികളാണ്. ജയ്പൂരില്‍ നിന്ന് പിടികൂടിയ ഷാഫി ഉസമ എന്നറിയപ്പെടുന്ന മുഹമ്മദ് ഷാനവാസ് എന്‍ ഐ എയുടെ മോസ്റ്റ് വാണ്ടട് പട്ടികയില്‍ പട്ട ആളാണ്. ഇയാളെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 3 ലക്ഷം രൂപ എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മുഹമ്മദ് റിസ്വാന്‍ അഷ്‌റഫ്, അര്‍ഷാദ് വാര്‍സി എന്നിവരെ യഥാക്രമം ലഖ്‌നൗ, മൊറാദാബാദ് എന്നിവിടങ്ങളില്‍ നിന്നുമാണ് പിടികൂടിയത്. പ്രതികളെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. തലസ്ഥാനത്ത് ആക്രമണം നടത്താനുള്ള പദ്ധതികൾ സംഘം ആസൂത്രണം ചെയ്ത് വരികയായിരുന്നുവെന്നും സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കാനുള്ള കണ്ടെയ്‌നറുകളും പൈപ്പുകളും ഉള്‍പ്പെടെ ഒട്ടേറെ സാധനങ്ങള്‍ ഇവര്‍ ശേഖരിച്ചിരുന്നു. സ്‌ഫോടനത്തിന്റെ ശക്തി പരിശോധിക്കാനും അതിന്റെ തീവ്രത വര്‍ദ്ധിപ്പിക്കാനും മാര്‍ഗനിര്‍ദേശം തേടി മറ്റ് ഭീകര സംഘടനകളുമായി ഇന്റര്‍നെറ്റ് വഴി ബന്ധപ്പെടുകയായിരുന്നു. വിദേശത്തുനിന്നു ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും സര്‍ക്കാരിനെതിരെ യുദ്ധം നടത്തി സമാധാനവും ഐക്യവും തകര്‍ത്ത് രാജ്യത്ത് ഇസ്‌ലാമിക് സ്‌റ്റേറ്റ് സ്ഥാപിക്കാനായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നു ഡല്‍ഹിയിലെ സ്‌പെഷ്യല്‍ പോലീസ് കമ്മീഷണര്‍ HGS ധലിവാള്‍ അറിയിച്ചു. മുംബൈ, സൂറത്ത്, വഡോദര, ഗാന്ധിനഗർ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ പ്രധാന രാഷ്‌ട്രീയ നേതാക്കളെ കൊലപ്പെടുത്താനും ഭീകരർ ലക്ഷ്യമിട്ടിരുന്നു.