Saturday, May 18, 2024
spot_img

ഏത് മെരുങ്ങാത്ത നായയേയും മെരുക്കിയെടുത്ത് അതേ വീട്ടിൽ തന്നെ വാശിയോടെ കയറി മോഷണം; തന്നെ കുറിച്ചുള്ള വാർത്തകൾ ടിവിയിൽ കണ്ടാസ്വദിക്കുന്ന ‘എസ്‌കേപ്പ് ആർട്ടിസ്റ്റ്’; മോഷണം ഒരു കലയാക്കിയ മാറ്റിയ ബണ്ടി ചോറിന്റെ ജീവിതം സിനിമാ കഥയെ വെല്ലുന്നത്!

ഇന്ത്യയിലെ കുപ്രസിദ്ധ മോഷ്ടാവ്. അഞ്ഞൂറോളം മോഷണങ്ങൾ നടത്തി ‘സൂപ്പർചോർ’, ‘ഹൈടെക് കള്ളൻ’ എന്നീ പേരുകളിൽ അറിയപ്പെടുന്ന ‘മോഷണം ഒരു കലയാക്കിയ മാറ്റിയ കള്ളൻ’, അതാണ് ബണ്ടി ചോർ! ദേവീന്ദർ സിംഗ് എന്നാണ് ബണ്ടി ചോറിന്റെ യഥാർത്ഥ പേര്. പേര് പോലെ തന്നെ വ്യത്യസ്തമാണ് ബണ്ടി ചോറിന്റെ മോഷണ രീതിയും. വിവിധങ്ങളായ സുരക്ഷാ ഉപകരണങ്ങളെ നിരുപയോഗപ്രദമാക്കി മോഷണം നടത്താനുള്ള പരിജ്ഞാനമുള്ള ഒരു കള്ളൻ.

കാവലിന് നായയുള്ള വീട്ടിൽ കയറാൻ സാധാരണ മോഷ്ടാക്കൾ ഭയക്കുമ്പോൾ, ഏത് മെരുങ്ങാത്ത നായയേയും മെരുക്കിയെടുത്ത് അതേ വീട്ടിൽ തന്നെ കയറണമെന്ന വാശിയോടെയാണ് ബണ്ടി ചോർ മോഷണം നടത്തുന്നത്. വിലപിടിപ്പുള്ള എന്തും ബണ്ടി സ്വന്തമാക്കും. ഇതിൽ ഏറ്റവും പ്രിയം ഫാൻസി കാറുകളും, ലക്ഷുറി വാച്ചുകളുമാണ്. മോഷ്ടിച്ച് ലക്ഷങ്ങൾ സമ്പാദിച്ചിട്ടും ഇതുവരെ ബണ്ടിയുടെ പേരിൽ സ്വന്തമായി വീടോ സ്ഥലമോ ഇല്ലെന്നാണ് റിപ്പോർട്ട്. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ വാടകയ്ക്ക് മുറിയെടുത്താണ് ബണ്ടി ചോറിന്റെ താമസം.നടത്തിയ മോഷണങ്ങളുടെ പേരിലല്ല, മറിച്ച് പോലീസിനെ വഴിതെറ്റിക്കാൻ ഉപയോഗിക്കുന്ന രീതികളുടെ പേരിൽ ഒരു കള്ളൻ അറിയപ്പെടുന്നുണ്ടെങ്കിൽ അത് ബണ്ടി ചോർ മാത്രമായിരിക്കും.

1993 ൽ മോഷണക്കേസിൽ ദില്ലി പോലീസിന്റെ വലയിലായപ്പോഴാണ് ബണ്ടി ചോർ ആദ്യമായി വാർത്തകളിൽ നിറയുന്നത്. പിന്നീട് നൂറുകണക്കിന് മോഷണങ്ങൾ, നിരവധി അറസ്റ്റുകൾ, ജയിൽവാസത്തിന്റെ നീണ്ട നാളുകൾ. പക്ഷേ പലപ്പോഴും വിദഗ്ധമായി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുന്ന ബണ്ടിക്ക് ‘എസ്‌കേപ്പ് ആർട്ടിസ്റ്റ്’ എന്ന പേര് കൂടിയുണ്ട്. തന്നെ കുറിച്ചുള്ള വാർത്തകൾ ടിവിയിൽ കണ്ടാസ്വദിക്കാൻ ബണ്ടി ചോറിന് ഇഷ്ടമാണെന്നാണ് പറയപ്പെടുന്നത്.

മോഷണവും, പോലീസും കോടതിയും ജയിലുമെല്ലാമായുള്ള ഈ സംഭവബഹുലമായ ജീവിതത്തിനിടയിലും ബണ്ടി ചോറിന് ഒരു പ്രണയമുണ്ടായിരുന്നു. വിലപിടിപ്പുള്ള സമ്മാനങ്ങൾ ബണ്ടി ചോർ കാമുകിക്ക് സ്ഥിരം നൽകുമായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. കാമുകി തന്നെ ഉപേക്ഷിച്ച് പോയില്ലായിരുന്നുവെങ്കിൽ താൻ എന്നേന്നേക്കുമായി മോഷണം നിർത്തിയേനെ എന്ന് ബണ്ടി ചോർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇതിന് ശേഷം തിരുവനന്തപുരത്തെ മോഷണക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെ 2017 ൽ ബണ്ടി ചോർ ആത്മഹത്യയ്ക്കും ശ്രമിച്ചിട്ടുണ്ട്. പൂജപ്പുര സെൻട്രൽ പ്രിസണിൽ വച്ച് ലൈറ്റ് ബൾബുകൾ പൊട്ടിച്ച് ഈ ചില്ലുകൾ വിഴുങ്ങിയായിരുന്നു ബണ്ടി ചോറിന്റെ ആത്മഹത്യാ ശ്രമം.

ബണ്ടി ചോറിന്റെ ജീവിതം പ്രമേയമാക്കി ബോളിവുഡിൽ ദിബാകർ ബാനർജി ‘ഓയ് ലക്കി, ലക്കി ഓയ്’ എന്ന സിനിമ ഒരുക്കിയിട്ടുണ്ട്. അഭയ് ഡിയോളായിരുന്നു ബണ്ടി ചോറായി വെള്ളിത്തിരയിൽ എത്തിയത്.

Related Articles

Latest Articles