തിരുവനന്തപുരം: സ്ത്രീവേഷത്തിൽ കറങ്ങി നടന്ന് വൻ വില മതിക്കുന്ന ചെടികളുടെ മോഷണം പതിവാക്കിയ യുവാവ് പിടിയിലായി. കൊല്ലം ചാവറ സ്വദേശി വിനീത് ക്ലീറ്റസാണ് അറസ്റ്റിലായത്. അമരവിള കൊല്ലയിൽ മഞ്ചാംകുഴിയിലെ വിലാസിനിഭായി വീട്ടിൽ വളർത്തിയിരുന്ന രണ്ട് ലക്ഷത്തോളം വിലവരുന്ന പ്രത്യേക ഇനത്തിൽപ്പെട്ട 200-ഓളം ആന്തൂറിയം ചെടികൾ മോഷ്ടിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്.
2011 മാർച്ചിലും, കഴിഞ്ഞ മൂന്ന് മാസങ്ങൾക്ക് മുൻപും വിനീത് സ്ത്രീവേഷം ധരിച്ചെത്തി മോഷണം നടത്തിയതായി കണ്ടെത്തി . സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. അലങ്കാരച്ചെടികളുടെ പരിപാലനത്തിൽ 2017-ൽ രാഷ്‌ട്രപതിയുടെ അവാർഡ് നേടിയവരാണ് വിലാസിനി ഭായിയും ഭർത്താവ് ജപമണിയും.
മോഷണത്തിന് ശേഷം വിനീത് ബാംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു. സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിച്ചാണ് ഇയാൾ മോഷ്ടിച്ച ചെടികൾ വിൽപന നടത്തിയിരുന്നത്. അറസ്റ്റിലായ ഇയാളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.