രാജ്യം ഇന്ന് 76 മത് സ്വാതന്ത്യദിനം ആഘോഷിക്കുകയാണ്. ത്രിവർണ്ണ ശോഭയിൽ മുങ്ങി നിൽക്കുകയാണ് രാജ്യം. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി. എല്ലായിടങ്ങളിലും ജനങ്ങൾ സ്വാതന്ത്യ ദിനം ആഘോഷിക്കുകയാണ്. ഇപ്പോഴിതാ, ശ്രീനഗറിന്റെ ഹൃദയമായ ലാൽ ചൗക്കിലെ സ്വാതന്ത്യ ദിനാഘോഷത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടുന്നത്.
സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ലാൽ ചൗക്കിലെ ക്ലോക്ക് ടവറിൽ, ത്രിവർണ പതാക സ്ഥാപിച്ചിരിക്കുകയാണ്. രാഷ്‌ട്ര വിരുദ്ധ പ്രതീകങ്ങൾ പ്രകാശപ്പെട്ടിരുന്ന കാശ്മീർ താഴ്വരയിലെ, സുപ്രധാന കേന്ദ്രമായ ഈ കെട്ടിടം ഇത്തവണ സ്വാതന്ത്ര്യദിന വേളയിൽ ത്രിവർണമണിഞ്ഞാണ് പ്രകാശിക്കുന്നത്. സ്വാതന്ത്ര്യ ദിനാാഘോഷങ്ങളുടെ ഭാഗമായി അണിയിച്ചൊരുക്കിയ ലാൽ ചൗക്കിന്റെയും ക്ലോക്ക് ചവറിന്റെയും ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാണ്. ശ്രീനഗറിൽ സംഘടിപ്പിച്ച തിരംഗ യാത്രയിൽ വൻ ജനപങ്കാളിത്തമുണ്ടായി. സ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും തുടങ്ങി നിരവധി പേരാണ് പരിപാടിയിൽ പങ്കെടുത്തത്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, ലാൽ ചൗക്ക് ത്രിവർണമണിഞ്ഞത് ഓരോ ഭാരതീയനും അഭിമാനത്തോടെയാണ് നോക്കിക്കാണുന്നത്.
അതേസമയം, വലിയ ആഘോഷത്തോടെയാണ് ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടികൾ കശ്മീരിൽ നടന്നത്. കല്ലെറിഞ്ഞവര്‍ കൈകളില്‍ തിരംഗയേന്തി ഭാരതത്തിന് ജയഘോഷം മുഴക്കുന്ന അതിമനോഹര കാഴ്ചയാണ് രാജ്യം കണ്ടത്. ദാല്‍ തടാകക്കരയില്‍ നിന്ന് കഴിഞ്ഞ ദിവസം ആരംഭിച്ച മഹാതിരംഗ റാലിയില്‍ പങ്കെടുത്തവരില്‍ ഒരുകാലത്ത് കശ്മീരിനെ വിമോചിപ്പിക്കാന്‍ മുദ്രാവാക്യം മുഴക്കിയവരുമുണ്ടെന്ന് അറിയുമ്പോഴാണ് മാറ്റത്തിന്റെ കരുത്ത് ബോധ്യമാകുക. തീവ്രവാദ സംഘടനയായ ജമ്മു-കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ സ്വയംപ്രഖ്യാപിത കമാന്‍ഡര്‍ ജാവിദ് മിര്‍, വിഘടന വാദമുയര്‍ത്തിയ ബുദ്ധിജീവി ഗുലാം നബി ഷഹീന്‍ എന്നിവര്‍ മഹാതിരംഗ റാലിയില്‍ ദേശീയപതാകയേന്തി പങ്കെടുത്തതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഹര്‍ ഘര്‍ തിരംഗ അഭിയാന്‍ ആഹ്വാനം ചെയ്തപ്പോള്‍ ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ ഓഫീസില്‍ ജനങ്ങള്‍ പതാക ഉയര്‍ത്തിയിരുന്നു. ഇക്കുറി പഴയ ഹുറിയത്ത് നേതാക്കള്‍ വീടുകളില്‍ ദേശീയപതാക ആദ്യ ദിവസം തന്നെ ഉയര്‍ത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. എന്തായാലും എല്ലാവരും വലിയ ആവേശത്തോടെ രാജ്യത്തിൻറെ 76-ാമത് സ്വാതന്ത്യദിനം ആഘോഷിക്കുന്നത്.