ദില്ലി : അയോധ്യ ഭൂമി തര്‍ക്കക്കേസിലെ മധ്യസ്ഥ സമിതിയുടെ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി. സുപ്രീം കോടതി രജിസ്ട്രി മുന്‍പാകെ മുദ്ര വെച്ച കവറിലാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നാളെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് കേസ് വീണ്ടും പരിഗണിക്കും.
അയോധ്യ ഭൂമി തര്‍ക്കക്കേസില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പ് സാധ്യത തേടിയാണ് സുപ്രീം കോടതി മധ്യസ്ഥ സമിതിയെ നിയമിച്ചത്.
2018 മാര്‍ച്ച് 8 നാണ് സുപ്രീം കോടതി മധ്യസ്ഥ ചര്‍ച്ചയ്ക്കായി മൂന്നംഗ സമിതിയെ നിയോഗിച്ചത്. ശ്രീ ശ്രീ രവിശങ്കര്‍, ജെ കലീഫുള്ള, ശ്രീറാം പിഞ്ചു എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ജെ കലീഫുള്ളയാണ് സമിതി അധ്യക്ഷന്‍
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എസ് എ ബോബ്‌ഡെ, അശോക് ഭൂഷന്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. രാമജന്മഭൂമി തുല്യമായി വീതിച്ച് കക്ഷികള്‍ക്ക് നല്‍കണമെന്ന അലഹാബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് 14 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.