കൊച്ചി: കേരളത്തിലെ മതസൗഹാർദ്ദം താറുമാറാക്കുന്ന മുദ്രാവാക്യങ്ങൾ കൊച്ചുകുട്ടിയെക്കൊണ്ട് വിളിപ്പിച്ച സംഭവത്തിൽ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് സംസ്ഥാന സമിതി യോഗം. കൂടാതെ കേരളത്തിന്റെ മതസൗഹാർദത്തിന് കോട്ടം തട്ടുന്ന പ്രവർത്തനങ്ങളിൽ പാർട്ടി ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
മാത്രമല്ല എല്ലാ പ്രവർത്തകരും തെരഞ്ഞെടുപ്പ് രംഗത്തിറങ്ങണമെന്നും പാലാരിവട്ടം റിനായ് ഹോട്ടലിൽ ചേർന്ന യോഗം നിർദ്ദേശിച്ചു. യോഗത്തിൽ, ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എ.ജി. തങ്കപ്പൻ, കെ. പദ്മകുമാർ, അനിരുദ്ധ് കാർത്തികേയൻ, അഡ്വ. പി.എസ്. ജ്യോതിസ്, അഡ്വ. സംഗീത വിശ്വനാഥൻ, ഉണ്ണികൃഷ്ണൻ ചാലക്കുടി, സോമശേഖരൻ നായർ, പൈലി വാത്യാട്ട്, എ.എൻ. അനുരാഗ്, തഴവ സഹദേവൻ, പി.ടി. മന്മഥൻ, തമ്പി മേട്ടുതറ, ഷാജി ബത്തേരി എന്നിവർ സംസാരിച്ചു.