പ്രണവ് മോഹൻലാലിന്റെ സിനിമ കാണാൻ ആദ്യദിനം തന്നെ തിയറ്ററിൽ നേരിട്ടെത്തി അമ്മ സുചിത്ര മോഹൻലാൽ. ഇന്നലെ മകന്‍റെ ചിത്രം കാണാന്‍ ഇടപ്പള്ളി വിനീത തിയറ്ററിലാണ് സുചിത്ര എത്തിയത്. സംവിധായകൻ വിനീത് ശ്രീനിവാസൻ, സമീർ ഹംസ എന്നിവരും ഒപ്പമുണ്ടായിരുന്നു.
എന്നാലിപ്പോൾ സിനിമ കണ്ട ശേഷം മാധ്യമങ്ങളോട് സുചിത്ര പറഞ്ഞ വാക്കുകള്‍ ആണ് ശ്രദ്ധ നേടുന്നത്.
‘പറയാന്‍ വാക്കുകളില്ല സിനിമ ഒരുപാട് ഇഷ്ടമായി. പഴയ മോഹന്‍ലാലിനെ ചില സ്ഥലങ്ങളില്‍ ഓര്‍മിപ്പിക്കുന്നതുപോലെ തോന്നി. അത് വീട്ടിലും കാണാം. പ്രണവ് ഒരുപാട് മെച്ചപ്പെട്ടതായി തോന്നി. ഇമോഷനലാകും കൂടുതല്‍ പറഞ്ഞാല്‍ ‘- സുചിത്ര പറഞ്ഞു.
ഹൃദയംകൊണ്ടെടുത്ത ചിത്രമാണ് ‘ഹൃദയമെ’ന്നും ബിസിനസ് എന്നതിലുപരി ഈ ചിത്രം ആളുകളിലേയ്ക്കെത്തണം എന്നുമാത്രമാണ് ആഗ്രഹിച്ചതെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു
അതേസമയം പാട്ടിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ആദ്യ ഗാനം ‘ദര്‍ശന’ വലിയ വിജയമായി മാറിയിരുന്നു. ക്ലീന്‍ U സര്‍ട്ടിഫിക്കറ്റുമായി ചിത്രം ഇന്നലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തി. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ചത്. ഹൃദയം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ് . പല തീയറ്ററുകളിലും കൂടുതല്‍ ഷോകള്‍ കളിക്കുകയും ഏറെ വൈകിയും ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യൻ ആണ് ചിത്രം നിർമ്മിക്കുന്നത്. കേരളത്തിലെ ആദ്യകാല സ്റ്റുഡിയോകളിലൊന്നായ മെറിലാന്‍ഡ് സ്റ്റുഡിയോ ചലച്ചിത്ര നിര്‍മ്മാണത്തിലേക്കുള്ള തിരിച്ചുവരവാണ് ഹൃദയം അടയാളപ്പെടുത്തുന്നത്.
ജേക്കബിൻ്റെ സ്വർഗരാജ്യം എന്ന സിനിമയ്ക്ക് ശേഷം വിനീത് സംവിധാനം ചെയ്യുന്ന സിനിമയാണ് ഹൃദയം. ജേക്കബിൻ്റെ സ്വർഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്.
‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. പ്രണവിനൊപ്പം കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്.
ചിത്രത്തിൽ വിശ്വജിത്ത് ആണ് ക്യാമറ. ഹിഷാം അബ്ദുൽ വഹാബ് പാട്ടുകളൊരുക്കിയത്. ഹിഷാമിൻ്റെ പാട്ടുകളൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു.പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. രഞ്ജൻ അബ്രഹാം എഡിറ്റ്. മെറിലാൻഡ് സിനിമാസ്, ബിഗ് ബാങ് എൻ്റർടെയിന്മെൻ്റ്സ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സിതാര സുരേഷ്, കോ-പ്രൊഡ്യൂസര്‍ -നോബിള്‍ ബാബു തോമസ്, എഡിറ്റര്‍ – രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനര്‍- അശ്വിനി കാലെ, കോസ്റ്റ്യൂം ഡിസൈനര്‍ – ദിവ്യ ജോര്‍ജ്, വിതരണം -മെറിലാന്റ് സിനിമാസ്. പി.ആര്‍.ഓ- ആതിര ദില്‍ജിത്ത്.
പ്രണയവും കോളജ് കാലഘട്ടങ്ങളുമൊക്കെയായി പ്രേക്ഷകർക്ക് ആസ്വദിച്ച് കാണാൻ കഴിയുന്ന അടിപൊളി കളർഫുൾ എന്റർടെയ്നർ തന്നെയാണ് ഈ ചിത്രമെന്ന് എല്ലാവരും ഒന്നടങ്കം പറയുന്നു. വിനീതിന്റെയും ഭാര്യയുടെയും അവരുടെ സുഹൃത്തുക്കളുടെയും കോളേജ് കാലഘട്ടത്തിലെയും അതിനപ്പുറമുള്ള അവരുടെ ജീവിതത്തിലെയും നിമിഷങ്ങളില്‍ നിന്നും ഓര്‍മ്മകളില്‍ നിന്നുമാണ് ചിത്രത്തിന്റെ കഥാപാത്രങ്ങള്‍ വരച്ചിരിക്കുന്നത്. മാത്രമല്ല 2020 ഫെബ്രുവരിയില്‍ ആരംഭിച്ച പ്രിന്‍സിപ്പല്‍ ഫോട്ടോഗ്രഫി 2021 മാര്‍ച്ചില്‍ പൂര്‍ത്തിയായി. ചെന്നൈയിലെ കെസിജി കോളേജ് ഓഫ് ടെക്‌നോളജിയില്‍ വിനീതും ഭാര്യയും പഠിച്ച അതേ കോളേജിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.