തിരുവനന്തപുരം: ഏപ്രില്‍ മാസത്തില്‍ വേനല്‍ മഴ കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേതുടർന്ന് സംസ്ഥാനത്ത് ഇപ്പോള്‍ അനുഭവപ്പെടുന്ന കടുത്ത ചൂടിന് ശമനമുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിനിടെ ഏപ്രില്‍ അഞ്ച് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പിൽ പറയുന്നു. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍, ഈ സമയത്ത് പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
ഏപ്രില്‍ മാസത്തില്‍ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. മാര്‍ച്ച് മാസത്തില്‍ വേനല്‍ മഴ 45% അധികം ലഭിച്ചതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഏപ്രില്‍ മാസത്തില്‍ സാധാരണ ലഭിക്കേണ്ട ശരാശരി മഴയുടെ അളവ് 105.1 മില്ലിമീറ്ററാണ്. പകല്‍ താപനില പൊതുവെ സാധാരണയെക്കാള്‍ കുറവ് അനുഭവപ്പെടാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.