ദില്ലി: ഗവർണർമാരുടെ നിയമനത്തിൽ ഭരണഘടനാ ഭേദഗതി നിർദ്ദേശിച്ച് സി പി ഐ എം പ്രതിനിധിയുടെ സ്വകാര്യ ബിൽ രാജ്യസഭയിൽ . സി പി എം നേതാവും എം പിയുമായ വി ശിവദാസനാണ് സ്വകാര്യ ബിൽ അവതരിപ്പിച്ചത്. ഓരോ സംസ്ഥാനങ്ങളിലും അതതിടത്തെ എം എൽ എ മാർ, തദ്ദേശ സ്വയം ഭരണ പ്രതിനിധികൾ എന്നിവർ ചേർന്ന് ഗവർണറെ തെരഞ്ഞെടുക്കണമെന്ന ഭേദഗതി നിർദ്ദേശമാണ് അവതരിപ്പിച്ചത്. സംസ്ഥാനങ്ങളുടെ താല്‍പര്യമനുസരിച്ച് ഗവര്‍ണ്ണര്‍മാര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പിന്‍വലിക്കാന്‍ നിയമസഭക്ക് അധികാരം നൽകണം, ഒരു ഗവര്‍ണ്ണര്‍ക്ക് ഒന്നിലധികം സംസ്ഥാനങ്ങളില്‍ ചുമതല നൽകരുത്, കാലാവധി നീട്ടിനൽകരുത് എന്നീ ആവശ്യങ്ങളാണ് ബില്ലിലുള്ളത്.
സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നിരവധി തവണ പരസ്യമായി അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സിപിഎം ഗവർണ്ണർക്കെതിരെ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് ബില്ലവതരണം എന്ന് വിലയിരുത്തപ്പെടുന്നു. ഗവർണ്ണർ പദവിയുടെ ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്ന ഭേദഗതികളാണ് ബില്ലിൽ അവതരിപ്പിച്ചിട്ടുള്ളത്.