ദില്ലി: ശബരിമല യുവതീപ്രവേശത്തിനെതിരായി സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന തീയതി പ്രഖ്യാപിച്ചു. ജനുവരി 13 തിങ്കളാഴ്ച ഒന്പതംഗ ഭരണഘടനാ ബെഞ്ചാണ് പുനപരിശോധന ഹർജി പരിഗണിക്കുക. അന്നുതന്നെ ഹർജികളിലെ സമ്പൂർണ വാദം കേട്ട് വിധി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
തുറന്ന കോടതിയിൽ വാദം കേൾക്കാമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായുള്ള ബെഞ്ചിന്റെ അവസാന പട്ടിക രണ്ടുദിവസത്തിനുള്ളിൽ ഉണ്ടാകും. ഭരണഘടനാപരമായി യുവതികൾക്ക് നൽകുന്ന അവകാശത്തെ ലംഘിക്കുന്നുണ്ടോ എന്നതാകും പ്രധാനമായും പരിശോധിക്കുക.
ശബരിമല പുനഃപരിശോധനാ വിധിക്ക് പുറമെ മറ്റ് മത വിഷയങ്ങളും ബെഞ്ച് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് മുഴുനീള വാദം കേൾക്കാൻ കോടതി തീരുമാനിച്ചിട്ടുണ്ട്. നിലവിൽ അൻപതോളം കക്ഷികളാണ് കേസിന്റെ ഭാഗമായി ചേർന്നിട്ടുള്ളത്. പുതിയ വാദങ്ങളുണ്ടെങ്കിൽ അവയും കേൾക്കും.