ദില്ലി: ജമ്മുകശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനാ വകുപ്പ് 370 റദ്ദാക്കിയ നടപടി ശരിവച്ച് സുപ്രീംകോടതി. ഇതോടെ പതിറ്റാണ്ടുകൾ ഇസ്ലാമിക ഭീകരതയുടെ നിഴലിൽ കഴിഞ്ഞ സംസ്ഥാനത്തിന്റെ തലവര മാറ്റിയ ഭരണപരിഷ്കാരത്തിനൊപ്പം നിൽക്കുകയാണ് സുപ്രീംകോടതി. നിയമസഭ പിരിച്ചുവിട്ടതിലും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിലും ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജമ്മുകശ്മീരിന് പരമാധികാരമില്ല. സംസ്ഥാനം ഭാരതത്തിന്റെ അവിഭാജ്യഘടകം എന്ന് തന്നെയാണ് ഭരണഘടനയും പറയുന്നത്. വകുപ്പ് 370 താൽക്കാലിക സ്വഭാവമുള്ളതും മാറ്റങ്ങൾക്ക് വിധേയമാണെന്നും കോടതി നിരീക്ഷിച്ചു. ജമ്മു കശ്മീരില്‍ 2024 സെപ്തംബര്‍ 30നകം തിരഞ്ഞെടുപ്പ് നടത്തണമെന്നും സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. കേന്ദ്രസർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ വിജയമാണ് വിധി നൽകുന്നത്. നയാ കശ്മീർ എന്ന സങ്കല്പത്തിലേക്ക് ഇനി സർക്കാരിന് അതിവേഗം കടക്കാം.
.
ജമ്മു-കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതിൽ 16 ദിവസം വാദം കേട്ടശേഷമാണ് വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് വിധി പറയുന്നത്. മൂന്ന് വിധികളാണ് ബെഞ്ചിന്റെ ഭാഗത്തു ചീഫ് ജസ്റ്റിസ് അറിയിച്ചു.. രണ്ട് ജഡ്ജിമാര്‍ പ്രത്യേക വിധികളെഴുതി.
വിധി വരുന്നതിന് മുമ്പ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പും ചര്‍ച്ചയായി. ചില യുദ്ധങ്ങള്‍ തോല്‍ക്കാന്‍ വേണ്ടിയുള്ളതാണെന്നായിരുന്നു കപില്‍ സിബലിന്റെ പ്രതികരണം. വരും തലമുറയ്ക്ക് മനസിലാക്കാന്‍ വേണ്ടി അസ്വസ്ഥമായ വസ്തുതകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതുണ്ടെന്നും കപില്‍ സിബല്‍ കുറിച്ചു.