Tuesday, April 30, 2024
spot_img

മീനങ്ങാടിയിൽ 12 കാരിയെ അമ്മാവൻ പീഡിപ്പിച്ച കേസിൽ സുപ്രീംകോടതി ഇടപെടൽ; ഇത് കാമ ഭ്രാന്തെന്ന് നിരീക്ഷണം; ഹൈക്കോടതിയിൽ പ്രതിയുടെ ജാമ്യാപേക്ഷയെ എതിർക്കുന്നതിൽ പ്രോസിക്യൂഷൻ അലംഭാവം കാട്ടിയെന്ന് ആരോപണം

മീനങ്ങാടി പോക്‌സോ കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചു. ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ബെഞ്ചിലെ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ‘ലോകത്തിന് കാമഭ്രാന്താ’ണെന്ന നിരീക്ഷണവും നടത്തി.പന്ത്രണ്ട് വയസുകാരിയെ അമ്മയുടെ സഹോദരന്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിക്കാണ് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കുട്ടിയെ മടിയില്‍ ഇരുത്തിയ ശേഷം കെട്ടിപ്പിടിക്കുകയും കവിളിലും ചുണ്ടിലും ഉമ്മവയ്ക്കുകയും ചെയ്തു. ഇതിന് ശേഷം വിവസ്ത്രയാക്കുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തുവെന്നാണ് പരാതി. എന്നാല്‍ ഉമ്മവച്ചതും കെട്ടിപ്പിടിച്ചതും അമ്മാവന്റെ വാത്സല്യത്തോടെ ആണോ എന്ന കാര്യം അന്വേഷണത്തിലൂടെ തെളിയേണ്ടതാണെന്ന് പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് കേരള ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നില്ലെന്ന പരാതിയുണ്ട്. ആരോപണം ഗുരുതരമാണെങ്കിലും അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തത്തില്‍ പരിമിതമായ കസ്റ്റഡി മാത്രമേ ആവശ്യമുള്ളുവെന്നാണ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ എടുത്തിരുന്ന നിലപാട്. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ പ്രതികളെ സഹായിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കുന്നതിന്റെ മറ്റൊരു തെളിവുകൂടിയാണിത്.

ഹർജ്ജി പരിഗണിക്കവെ താൻ ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോള്‍ പരിഗണിച്ച പോക്‌സോ കേസിലെ അതിജീവിതയ്‌ക്കെതിരെ സ്വന്തം പിതാവിന്റെ ഭാഗത്തുനിന്നുണ്ടായ ക്രൂരമായ ലൈംഗിക ആക്രമണത്തെക്കുറിച്ചും ജസ്റ്റിസ് ഗുപ്ത കോടതിയില്‍ വിവരിച്ചു. ജാമ്യത്തില്‍ ഇറങ്ങിയ അച്ഛന്‍, വീട്ടില്‍ എത്തി മകളെ ബലാത്സംഗം ചെയ്തു. അതും വിവസ്ത്രയായി ഈ പീഡനം കാണാന്‍ അമ്മയെ നിറുത്തിയ ശേഷം. പരിഗണിക്കുന്ന ചില കേസ്സുകള്‍ വിശ്വസിക്കുന്നതിലും അപ്പുറമാണെന്നും ജസ്റ്റിസ് ഗുപ്ത പറഞ്ഞു. മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതിനെതിരായ ഹര്‍ജി സെപ്റ്റംബര്‍ പന്ത്രണ്ടിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.

Related Articles

Latest Articles