ദില്ലി: സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനും എൽജിബിടിക്യൂഐ വിവാഹത്തിന് അർഹമായ എല്ലാ ആനുകുല്യങ്ങളും അനുവദിക്കുന്നതിനുമുള്ള സ്വകാര്യ ബിൽ പാർലമെന്റിൽ അവതരിപ്പിച്ച് എൻസിപി എംപി സുപ്രിയ സുലേ.
954ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് ഭേദഗതി ചെയ്യണമെന്ന് നിര്‍ദേശിക്കുന്ന ബില്ലില്‍ രണ്ട് പങ്കാളികളും പുരുഷന്മാരാണെങ്കിൽ വിവാഹപ്രായം 21 വയസും, സ്ത്രീകളാണെങ്കിൽ 18 വയസും ആയി നിജപ്പെടുത്താണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. കൂടാതെ ‘ഭർത്താവ്’, ‘ഭാര്യ’ എന്നീ വാക്കുകൾക്ക് പകരം ‘ഇണ’ എന്നാക്കി മാറ്റാനും ബില്ലിൽ പറയുന്നു.
സ്വവർഗരതി ക്രിമിനൽ കുറ്റമല്ലാതാക്കിക്കൊണ്ട് 2018ൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് സുപ്രീം കോടതി നിയമം റദ്ദാക്കിയിരുന്നു. ഇത് വളരെ പുരോഗമനപരമായി ഒരു മാറ്റമായിരുന്നെങ്കിലും എല്‍ബിടിക്യൂഐ ഇപ്പോഴും സമൂഹത്തില്‍ വേട്ടയാടപ്പെടുകയും മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്നുണ്ടെന്നായിരുന്നു ബില്ലിന്റെ പ്രാധാന്യത്തെകുറിച്ച് സുപ്രിയ പാർലമെന്റിൽ പറഞ്ഞു.