തൃശ്ശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഇരയായ മാപ്രാണം സ്വദേശി ജോസഫിനും കുടുംബത്തിനും സഹായവുമായി മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി. വൃക്കരോഗിയായ ജോസഫ് സെറിബ്രല്‍ പാള്‍സി ബാധിച്ച രണ്ടു മക്കളുടെ പിതാവ് കൂടിയാണ് ഇദ്ദേഹം. കുട്ടികളുടെ ചികിത്സയ്ക്കായി ബാങ്ക് തനിക്ക് പണം നല്‍കിയില്ല എന്ന് ജോസഫ് പറഞ്ഞിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ സഹായവുമായി സുരേഷ് ഗോപി എത്തിയത്. കുട്ടികളുടെ ചികിത്സയ്ക്കായി പണം നല്‍കുമെന്ന് സുരേഷ് ഗോപി അറിയിച്ചു.
സെറിബ്രല്‍ പാള്‍സി ബാധിച്ച രണ്ടു മക്കളുടെ ചികിത്സയ്ക്ക് ബാങ്ക് പണം നല്‍കിയില്ല എന്ന് ജോസഫ് പറഞ്ഞിരുന്നതാണ്. പത്ത് ലക്ഷം രൂപയാണ് ജോസഫും ഭാര്യ റാണിയും കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചത്. വൃക്കരോഗിയാണ് ജോസഫ്. റാണിക്ക് വയറ്റില്‍ മുഴയുണ്ടെന്ന് ഈയിടെ സ്ഥിരീകരിച്ചിരുന്നു. ഈ അവസ്ഥയിലാണ് നടന്‍ കുടുംബത്തിന് സഹായവുമായെത്തിയത്.
പണം ചോദിച്ചപ്പോള്‍ തരാതിരിക്കുകയും പ്രശ്‌നമാക്കിയപ്പോള്‍ ബോണ്ട് വാങ്ങി പതിനായിരം രൂപ തന്നുവെന്നുമാണ് ജോസഫ് പറഞ്ഞത്. പിന്നെ ആറു മാസം കഴിഞ്ഞ് വീണ്ടുമൊരു പതിനായിരം കൂടി തന്നു. പിന്നെ കാശ് ചോദിച്ചപ്പോള്‍ ഇതിലും വലിയ പ്രശ്‌നങ്ങളായെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇപ്പോളാരും പൈസ അടയ്ക്കുന്നില്ലെന്നും അടയ്ക്കുമ്പോള്‍ തരാമെന്നുമാണ് ബാങ്കില്‍നിന്ന് ലഭിച്ച മറുപടിയെന്ന് റാണിയും പ്രതികരിച്ചു.