Saturday, April 27, 2024
spot_img

പൗരത്വ ഭേദഗതി നിയമം കേരളത്തിലും നടപ്പാക്കേണ്ടി വരും ! നടപ്പാക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണ് ; CAA രാജ്യത്ത് നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി സുരേഷ് ഗോപി

തൃശൂർ : പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവും തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി. പൗരത്വ ഭേദഗതി നിയമം കേരളത്തിലും നടപ്പാക്കേണ്ടി വരുമെന്നും നടപ്പാക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘‘എന്നായാലും വരേണ്ടതുതന്നെയാണ്. അതു വന്നു. ദാരിദ്ര്യനിർമാർജനം ഈ രാജ്യത്തിന്റെ മുഴുവൻ ജനതയുടെയും അത്യാവശ്യമാണ്. ആത്യന്തികമായി നടപ്പാകാൻ പോകുന്നത് ദാരിദ്ര്യനിർമാർജനമാണ്. ഇതിനു സിഎഎ അനിവാര്യമാണ്. നിങ്ങളെയിങ്ങനെ പറഞ്ഞ് പറ്റിക്കാൻ പറ്റും. അത്രേയുള്ളൂ. വഹിക്കാൻ പറ്റും. അതിനാണീ മുഖ്യമന്ത്രി. ഇതു രാജ്യത്തിന്റെ ആവശ്യമാണ്. കേരളം രാജ്യത്തിന്റെ ഭാഗമാണ്. ആവേശത്തോടെ സ്വീകരിക്കപ്പെടും. നിങ്ങൾ നോക്കിക്കോളൂ. രാജ്യത്തിന് ഗുണം ചെയ്യാനാണ് സിഎഎ. തെരഞ്ഞെടുപ്പിന് ഗുണമാകാനല്ല’’ – തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി പ്രതികരിച്ചു.

പൗരത്വ നിയമ ഭേദഗതി നടപ്പാക്കി കൊണ്ടുള്ള വിജ്ഞാപനം ഇന്ന് വൈകുന്നേരമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചത്. പൗരത്വ നിയമ ഭേദഗതിനടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാൻ , ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. 2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുക. പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ചുതുടങ്ങും. ഇതിനായുള്ള പോർട്ടൽ ഉടൻ തന്നെ നിലവിൽ വരും.

2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്‌സഭ പാസ്സാക്കിയത്. 2020 ജനുവരി 10-ന് നിയമം നിലവില്‍വന്നെങ്കിലും ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല.

സിഎഎ നടപ്പിലാക്കില്ലെന്ന് കേരളവും ബംഗാളും ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വര്‍ഷം വ്യക്തമാക്കേണ്ടതുണ്ട്. അപേക്ഷകരില്‍നിന്ന് രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ നൽകിയ പൗരത്വം തിരിച്ചെടുക്കാനും വ്യവസ്ഥയുണ്ട്.

അസമിൽ വൻതോതിലുള്ള സുരക്ഷാ കവചം ഒരുക്കിയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അവധിയിലുള്ള പൊലീസുകാരെ ഡ്യൂട്ടിയിലേക്കു തിരിച്ചുവിളിപ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles