ബഞ്ചാര ഹിൽസ്: ഹൈദരാബാദിൽ 4 വയസുകാരിയെ രണ്ടു മാസത്തോളം പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. ഹൈദരാബാദിലെ ബഞ്ചാര ഹിൽസ് പ്രദേശത്തുള്ള ഡി.എ.വി പബ്ലിക് സ്കൂളിലാണ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. മാതാപിതാക്കളുടെ പരാതിയിൽ പ്രതിയായ പ്രിൻസിപ്പലിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ രണ്ട് മാസമായി പെൺകുട്ടിയുടെ പെരുമാറ്റം ആകെ മാറി. കുട്ടി അസാധാരണമാംവിധം നിശബ്ദയാവുകയും, കരയുകയും ചെയ്യുന്നത് മാതാപിതാക്കളുടെ ശ്രദ്ധയിൽപെട്ടു. അമ്മ കാര്യം തിരക്കിയതോടെ പെൺകുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്. രണ്ട് മാസമായി പ്രിൻസിപ്പലിന്റെ ഡ്രൈവർ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് അമ്മയോട് വെളിപ്പെടുത്തി.
പ്രിൻസിപ്പലിന്റെ ചേംബറിന് സമീപമുള്ള ഡിജിറ്റൽ ക്ലാസ് റൂമിലും, ലാബ് മുറിയിലും വച്ചാണ് കുട്ടി ബലാത്സംഗത്തിനിരയായതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ചൊവ്വാഴ്ച സ്കൂളിലെത്തിയ മാതാപിതാക്കൾ പ്രതിയായ ഡ്രൈവറെ മർദിച്ചു. സ്കൂൾ അധികൃതർ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് മാതാപിതാക്കൾ പരാതി നൽകുകയും അതേദിവസം തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.