കൊച്ചി: പോലീസിന്റെ കാവൽ വേണ്ടെന്നും കേന്ദ്ര സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ അപേക്ഷ എറണാകുളം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുൾപ്പെടെയുള്ള ഉന്നതർക്കെതിരെ സ്വപ്ന നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയിൽ നിന്നുൾപ്പടെ ഭീഷണി ഉണ്ടെന്നും അതുകൊണ്ട് ഇഡി ഇടപെട്ട് കേന്ദ്ര സുരക്ഷ ഒരുക്കണമെന്നുമാണ് സ്വപ്നയുടെ ആവശ്യം. എന്നാൽ ഇഡിക്ക് പോലും കേരളത്തിൽ സുരക്ഷയില്ലെന്നും സ്വപ്നയുടെ ആവശ്യത്തിൽ കോടതി തീരുമാനമനുസരിച്ച് നടപടിയെടുക്കാമെന്നുമാണ് ഇഡി അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
തന്റെ സുരക്ഷക്ക് ഇഡി വേണമെന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ സ്വപ്ന ഹർജി നൽകിയത്. കൂടാതെ എംആർ അജിത്ത് കുമാർ പരാതി പിൻവലിപ്പിക്കാൻ ഏജന്‍റിനെ പോലെ പ്രവർത്തിച്ചുവെന്നും ഹർജിയിൽ പറയുന്നു. ഇപ്പോൾ തന്റെ കൂടെയുള്ള പോലീസുകാർ തന്നെ നിരീക്ഷിക്കാൻ വേണ്ടിയുള്ളതാണ്. അല്ലാതെ തന്റെ സുരക്ഷക്ക് വേണ്ടിയല്ലെന്നാണ് സ്വപ്ന കോടതിയെ അറിയിച്ചിരിക്കുന്നത്.
എന്നാൽ സുരക്ഷാ ഭീഷണി മുന്നിൽകണ്ട് സ്വന്തമായി സ്വപ്‍ന സുരേഷ് ബോഡി ഗാര്‍ഡുകളെ നിയോഗിച്ചിരുന്നു. സുരക്ഷയ്ക്കായി രണ്ട് ജീവനക്കാരെയാണ് സ്വപ്ന നിയോഗിച്ചത്. ഇവർ മുഴുവൻ സമയവും സ്വപ്‍നയ്ക്കൊപ്പം ഉണ്ടാകും.