കൊച്ചി: തന്റെ നിയമന വിവാദത്തിന് പിന്നിൽ എം ശിവശങ്കറെന്ന് തുറന്നടിച്ച് സ്വപ്ന സുരേഷ്. ശിവശങ്കർ തന്റെ ജീവിതം തകർക്കുന്നുവെന്നും ആദ്യം പുസ്‌തകം എഴുതി ദ്രോഹിച്ചുവെന്നും ആർഎസ്എസ് എന്താണെന്ന് അറിയില്ലെന്നും ഒരു രാഷ്ട്രീയ പാർട്ടിയെ പറ്റിയും അറിയില്ലെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി.
‘തന്നെ ഇഞ്ചിഞ്ചായി കൊല്ലുന്നതിലും നല്ലത് വിഷം നൽകി കൊല്ലുന്നതാണ്. താന്‍ ഉപദ്രവിക്കുമെന്ന പേടിയാണ് വിമര്‍ശകര്‍ക്ക്. ജീവിക്കാന്‍ അനുവദിക്കണമെന്ന് അത്തരക്കാരോട് അപേക്ഷിക്കുന്നു. ഒരുപാട് ദുഖമുണ്ട്. നിയമനത്തിൽ ബിജെപിക്കോ ആർഎസ്എസിനോ പങ്കില്ല. സുഹൃത്തായ അനിൽ വഴിയാണ് ജോലി ലഭിച്ചത്. കുടുംബത്തെ നോക്കാൻ ജോലി അത്യാവശ്യം ആണ്. വിവാദങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം’- സ്വപ്ന സുരേഷ് വ്യക്തമാക്കി
അതേസമയം സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ആർഡിഎസ് എന്ന സന്നദ്ധസംഘടനയിൽ സിഎസ്ആർ ഡയറക്ടറായി കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ജോലിയിൽ പ്രവേശിച്ചത്. സ്വകാര്യ എൻജിഒയുടെ തൊടുപുഴ ഓഫീസിലെത്തിയാണ് സ്വപ്ന ജോയിൻ ചെയ്തത്. പാലക്കാട് അട്ടപ്പാടിയിൽ അടക്കം ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എച്ച്ആർഡിഎസിനായി വിദേശ കമ്പനികളിൽ നിന്ന് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് കണ്ടെത്തി നൽകുന്നതാണ് സ്വപ്നയുടെ ജോലി. ഈ മാസം പതിനൊന്നാം തീയതിയാണ് പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ആർഡിഎസ് എന്ന എൻജിഒയിൽ സിഎസ്ആർ ഡയറക്ടറായി സ്വപ്ന സുരേഷിന് നിയമന ഉത്തരവ് നൽകിയത്. സ്വപ്നയുടെ പ്രതിമാസശമ്പളം നാൽപ്പത്തിമൂവായിരം രൂപയാണ്.