പാലക്കാട്: ഗൂഢാലോചനാ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനും മുഖ്യമന്ത്രി പിണറായിവിജയനുമെതിരെ സ്വപ്‌ന സുരേഷ്. എച്ച്ആര്‍ഡിഎസിലെ തന്റെ ജോലി ഇല്ലാതായത് മുഖ്യമന്ത്രി കാരണമാണെന്നും ക്രൈംബ്രാഞ്ച് മാനസികമായി പീഡിപ്പിച്ചുവെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. എച്ച് ആർ ഡി എസിൽ നിന്നും പിരിച്ച് വിടാനുള്ള തീരുമാനം ഞെട്ടിച്ചുവെന്നും ഒരു സ്ഥാപനവും തന്നെ ഇതുവരെയും പുറത്താക്കിയിട്ടുണ്ടായിരുന്നില്ല. സര്‍ക്കാര്‍ സംവിധാനങ്ങൾ നിരന്തരം വേട്ടയാടിയതോടെയാണ് അതുണ്ടായത്. കമ്പനിയുടെ സ്റ്റാഫ് അംഗങ്ങളെ സര്‍ക്കാര്‍ ബുദ്ധിമുട്ടിച്ചുവെന്നും സ്വപ്ന വ്യക്തമാക്കി.
‘മുഖ്യമന്ത്രി തുടര്‍ച്ചയായി എച്ച്ആര്‍ഡിഎസിനെ പ്രൊവോക് ചെയ്യുകയായിരുന്നു, എനിക്ക് ജോലി തന്നതിന്. എന്നിട്ടും ഇത്രമാസം എന്നെ നിലനിര്‍ത്തിയതിന് എച്ച്ആര്‍ഡിഎസിന് നന്ദിയുണ്ട്. അവരൊരു എന്‍ജിഒ ആയതുകൊണ്ടാണ് എന്നെ ഇത്ര നാള്‍ സംരക്ഷിച്ചത്. എന്റെ ജോലി കളയിച്ചതില്‍ മുഖ്യമന്ത്രിക്ക് തൃപ്തിയായോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഒരു സ്ത്രീയെയും അവരുടെ മക്കളെയും അന്നം മുട്ടിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. എച്ച്ആര്‍ഡിഎസിന്റെ നിവൃത്തികേട് അവര്‍ വളരെ സഹതാപത്തോടെയാണ് എനിക്കുള്ള ടെര്‍മിനേഷന്‍ ലെറ്ററില്‍ എഴുതിയത്. മുഖ്യമന്ത്രി എന്റെ വയറ്റത്തടിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന് മാത്രമല്ല മകളുള്ളത്. കേരളത്തിലെ എല്ലാ പെണ്‍മക്കളോടും അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ട്. ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം എന്നെ വിളിപ്പിച്ചു. പക്ഷേ അത് ചോദ്യം ചെയ്യലായിരുന്നില്ല. ഹരാസ്‌മെന്റ് ആയിരുന്നു. എച്ച്ആര്‍ഡിഎസില്‍ നിന്ന് ഒഴിവാകാനാണ് അവരെന്നോട് ആവശ്യപ്പെട്ടത്. എന്റെ വക്കീലായ അഡ്വ. കൃഷ്ണരാജുമായുള്ള വക്കാലത്ത് ഒഴിവാക്കാനും അവര്‍ ആവശ്യപ്പെട്ടു. 164 മൊഴിയുടെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ചോദിച്ചു.
കലാപകേസിൽ പ്രതിയാക്കുമെന്നാണ് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയത്. ഒരു സ്ത്രീയെ ജീവിക്കാൻ അനുവദിക്കാതെ നടുറോഡിൽ ഇറക്കിവിട്ട രീതിയാണിത്. വീണയുടെ സാമ്പത്തിക കൈമാറ്റങ്ങളുടെ രേഖ അന്വേഷണ സംഘം ആവശ്യപ്പെട്ടു. വീണയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഇപ്പോഴും തന്റെ കൈവശമുണ്ട്. ജോലി പോയെങ്കിലും തെരുവിലിറങ്ങേണ്ടി വന്നാലും പോരാട്ടം തുടരുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.