ലോകത്ത് ഇത്രയും വൃത്തികെട്ട പോലീസിനെ ഞാൻ എവിടെയും കണ്ടിട്ടില്ല!!! തുറന്നടിച്ച് വിദേശപൗരൻ | Swedish Citizen | Kovalam
കോവിഡ് ഭീതിയൊഴിഞ്ഞ് സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖല സജീവമായിക്കൊണ്ടിരിക്കുന്ന സമയമാണ് ഇത്. എന്നാൽ ഒമിക്രോൺ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എന്നിരുന്നാലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ടൂറിസം കേന്ദ്രങ്ങളുടെയും റിസോര്‍ട്ടുകളുടെയും റെസ്റ്റോറന്റുകളുടെയും പ്രവര്‍ത്തനം. നിയന്ത്രണങ്ങളെല്ലാം നീങ്ങി സഞ്ചാരികള്‍ എത്തിത്തുടങ്ങിയതോടെ വലിയ പ്രതീക്ഷയിലാണ് സംസ്ഥാനത്തെ ടൂറിസം മേഖല. എന്നാൽ നമ്മുടെ നാട്ടിലെത്തുന്ന വിദേശികളോടുള്ള കേരളം പോലീസിന്റെ പെരുമാറ്റം തീർത്തും മോശമെന്ന് പറയാതിരിക്കാൻ കഴിയില്ല. അത്തരത്തിലൊരു സംഭവമാണ് ഇനങ്ങളെ നമ്മുടെ സ്വന്തം തലസ്ഥാന ജില്ലയിൽ നടന്നത്.
ബെവ്‌കോ ഔട്ട്‌ലെറ്റില്‍നിന്ന് മദ്യം വാങ്ങി താമസ സ്ഥലത്തേക്കുപോയ വിദേശ വിനോദ സഞ്ചാരിയെ അവഹേളിച്ച് പോലീസ്. മദ്യത്തിന്റെ ബില്ല് ചോദിച്ച പോലീസ് ബില്ല് ഇല്ലെങ്കില്‍ മദ്യം കൊണ്ടുപോകാന്‍ കഴിയില്ലെന്ന നിലപാട് എടുത്തു. ഇതോടെ വിദേശി മദ്യം റോഡരികില്‍ ഒഴിച്ചു കളഞ്ഞ് പ്രതിഷേധിച്ചു. അതോടൊപ്പം പ്ലാസ്റ്റിക് മദ്യക്കുപ്പി റോഡില്‍ ഉപേക്ഷിക്കാതെ അദ്ദേഹം മാതൃക കാണിക്കുകയും ചെയ്തു.
കോവളം ബീച്ച് റോഡിലാണ് സംഭവം നടന്നത്. സ്റ്റിഗ്ഗ് സ്റ്റീഫന്‍ ആസ്‌ബെര്‍ഗ് എന്ന സ്വീഡിഷ് പൗരനാണ് പുതുവര്‍ഷത്തലേന്ന് റോഡില്‍ ദുരനുഭവം നേരിടേണ്ടി വന്നത്. കുറച്ച് ദിവസമായി കോവളത്ത് താമസിച്ചു വരികയായിരുന്ന സ്റ്റിഗ്ഗ് മുറിയില്‍ പുതുവത്സരം ആഘോഷിക്കാനായാണ് ബെവ്‌കോ ഔട്ട്‌ലെറ്റില്‍നിന്ന് മദ്യം വാങ്ങിയത്. ഇതിനിടെ റോഡില്‍ പരിശോധന നടത്തുകയായിരുന്ന പോലീസ് സ്റ്റിഗ്ഗിനെ തടഞ്ഞുനിര്‍ത്തി ബാഗ് പരിശോധിച്ചു.
ബാഗില്‍ ബെവ്‌കോ ഔട്ട്‌ലെറ്റില്‍നിന്ന് വാങ്ങിയ രണ്ട് കുപ്പി മദ്യമുണ്ടായിരുന്നു. ഇതിന്റെ ബില്ല് പോലീസ് ചോദിച്ചെങ്കിലും ബില്ല് സ്റ്റിഗ്ഗ് കയ്യില്‍ കരുതിയിരുന്നില്ല. ബില്ലില്ലെന്ന് അറിയിച്ചപ്പോള്‍ മദ്യം കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന നിലപാടാണ് പോലീസ് എടുത്തത്. പോലീസ് കര്‍ശന നിലപാട് എടുത്തതോടെ അതില്‍ ഒരു കുപ്പി മദ്യം സ്റ്റിഗ്ഗ് റോഡരികില്‍ ഒഴിച്ചു കളഞ്ഞു.
സമീപത്തുള്ള ചില ചെറുപ്പക്കാര്‍ ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് നിലപാട് മാറ്റി. മദ്യം കളയേണ്ടതില്ലെന്നും ബില്ല് ഹാജരാക്കിയാല്‍ മതിയെന്ന് പോലീസ് പറഞ്ഞു. നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ തിരികെ കടയില്‍ പോയി ബില്ല് വാങ്ങിയെത്തിയ സ്റ്റിഗ്ഗ് അത് പോലീസിന് കാണിച്ചു കൊടുക്കുകയും ചെയ്തു.
അതേസമയം സംഭവത്തിൽ വിമര്‍ശനവുമായി സ്വീഡിഷ് പൗരന്‍ (Swedish Citizen) സ്റ്റീവ് ആസ് ബർഗ്. കേരള പൊലീസിൽ നിന്നും ഇത്തരമൊരു അനുഭവം പ്രതീക്ഷിച്ചില്ലെന്ന് സ്റ്റീവ് പറഞ്ഞു. മൂന്ന് കുപ്പി മദ്യം തന്‍റെ കൈവശമുണ്ടായിരുന്നു. ബില്ല് ഇല്ലാത്തതിനാൽ പൊലീസ് മദ്യം കൊണ്ടുപോകാൻ അനുവദിച്ചില്ല. മദ്യം എടുത്തെറിയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്ലാസ്റ്റിക് ബോട്ടിലുകൾ ആയതുകൊണ്ട് എടുത്തെറിയാതെ മദ്യം ഒഴുക്കികളഞ്ഞു. തന്‍റെ നിരപരാധിത്വം തെളിയിക്കാനാണ് മദ്യം ഒഴുക്കി കളഞ്ഞിട്ടും ബില്ല് വാങ്ങി സ്റ്റേഷനിൽ കൊണ്ടുകൊടുത്തതെന്നും സ്റ്റീവ് ആസ് ബർഗ് പറഞ്ഞു. നാലുവർഷമായി കേരളത്തിൽ ടൂറിസം രംഗത്ത് താന്‍ പ്രവർത്തിക്കുകയാണ്. എന്നാല്‍ നാട്ടുകാരിൽ നിന്നും പൊലീസിൽ നിന്നും നിരന്തരം പ്രശ്നങ്ങളാണ് നേരിടുന്നതെന്നും സ്റ്റീവ് വിശദീകരിച്ചു.
എന്നാല്‍, വിദേശ പൗരന്റെ കൈവശം ഉണ്ടായിരുന്ന മദ്യം പോലീസ് നിര്‍ബന്ധിച്ച് ഒഴിപ്പിച്ചു കളഞ്ഞതായി പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ഐ.ജി.പിയും സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാം കമാര്‍ ഉപാദ്ധ്യായ അറിയിച്ചു. മുന്‍കാലങ്ങളില്‍ പുതുവത്സരാഘോഷങ്ങള്‍ നടന്നപ്പോള്‍ പ്രശ്‌നങ്ങളുണ്ടായ സ്ഥലങ്ങളില്‍ പോലീസ് ചെക്കിങ് പോയിന്റുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. കോവളം ബീച്ച് റോഡിലേക്ക് പോകുന്ന സ്ഥലത്തുള്ള ചെക്കിംങ് പോയിന്റിലാണ് സംഭവം നടന്നത്.
സ്‌കൂട്ടറില്‍ വരികയായിരുന്ന സ്വീഡിഷ് പൗരനായ സ്റ്റിഗ്ഗ് സ്റ്റീഫന്‍ ആസ്‌ബെര്‍ഗ് എന്നയാളെ മറ്റുള്ള ആള്‍ക്കാരെ പരിശോധിക്കുന്നതിനൊപ്പം തടഞ്ഞുനിര്‍ത്തി പോലീസ് വാഹനം പരിശോധിച്ചു. ഇയാളുടെ സ്‌കൂട്ടറില്‍ ഇന്ത്യന്‍ നിര്‍മിത മൂന്ന് കുപ്പി വിദേശ മദ്യം കാണക്കെടുകയും മദ്യം വാങ്ങിയ ബില്‍ കാണിക്കുവാന്‍ പോലീസ് ആവശ്യപ്പെടുകയുമാണുണ്ടായത്.
ഈ സമയം ഇയാള്‍ സ്വമേധയാ മദ്യക്കുപ്പി തുറന്ന് അടുത്ത പറയിലേക്ക് മദ്യം ഒഴുക്കിക്കളയുകയാണ് ചെയ്യത്. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ ആരും തന്നെ വിദേശ പൗരനോട് അപമര്യാദയായി പെരുമാറിയിട്ടില്ലയെന്നും സുരക്ഷാ പരിശോധനകളുടെ ഭാഗമായുള്ള സാധാരണ നടപടി മാത്രമാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. അതേസമയം സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിനോദ സഞ്ചാരികളോട് ഔചിത്യമില്ലാതെ പെരുമാറിയ പൊലീസിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.