രണ്ടു ദിവസത്തിന് മുൻപേ എസ് ഡി പി ഐ ആലപ്പുഴയിൽ നടത്തിയ റാലി വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. റാലിക്കിടയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെകൊണ്ട് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിപ്പിച്ചതാണ് വിവാദങ്ങളിലേക്ക് വഴിതെളിച്ചത്. നിരവധിപേർ സംഭവത്തിൽ പ്രതികരിച്ച് സോഷ്യൽമീഡിയയിൽ എത്തിയിരുന്നു. ഇപ്പോഴിതാ, ബിജെപി വക്താവ് സന്ദീപ് വാചസ്പതി ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും ‘ഉണരാത്ത’, പൊതുബോധത്തെപറ്റിയും ‘തകരാത്ത’ മതേതരത്വത്തെപറ്റിയുമാണ് ആശങ്ക മുഴുവനെന്നാണ് സന്ദീപ് വാചസ്പതി പറയുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഈ നാട്ടിലെ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കാലന്മാരാണ് ഞങ്ങൾ എന്ന് മുദ്രാവാക്യം വിളിച്ച ഈ പയ്യനോടോ അവനെകൊണ്ട് ചുടുചോർ വാരിച്ച മൂത്ത തീവ്രവാദിയോടോ ഒരു നീരസവും തോന്നുന്നില്ല. സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും ‘ഉണരാത്ത’, പൊതുബോധത്തെപറ്റിയും ‘തകരാത്ത’ മതേതരത്വത്തെപറ്റിയുമാണ് ആശങ്ക മുഴുവൻ. കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുഴുവൻ കൊല്ലപ്പെടേണ്ടവരാണ് എന്നും താലിബാൻ നിയമമാണ് ഇവിടെ വരാൻ പോകുന്നതെന്നും കേരളത്തിലെ ഇടത് വലത് മുന്നണികൾ പറയാതെ പറയുകയാണ്. നിങ്ങൾ ഐക്യപ്പെട്ടു എന്നത് കൊണ്ട് ഞങ്ങൾ കീഴടങ്ങി എന്ന് വായിക്കരുത്.
ഇത്തരം ‘നിഷ്കളങ്ക‘ ഭീഷണികൾ ആയിരുന്നു 1990 ൽ കാഷ്മീർ താഴ്വരയിലും ഉയർന്നത്. അലക്കുകാരനും പഴം- പച്ചക്കറി കടക്കാരനും ഒക്കെ ആയിരുന്നു ഇതേ പോലെ നിഷ്കളങ്കമായ ചോദ്യങ്ങളും ഭീഷണികളും ഉയർത്തിയിരുന്നത്. അന്നും മുന്നറിയിപ്പ് നൽകാൻ ‘സംഘികൾ’ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭരണകൂടം അവിടെയും ഇതേപോലെ നിസ്സംഗമായിരുന്നു. കണ്ട് പഠിക്കാത്തവർ കൊണ്ട് പഠിക്കും എന്ന് പറയാൻ പോലും പിന്നീട് ആരുമുണ്ടായില്ല. പ്രബുദ്ധത തെളിയിക്കേണ്ടത് എഴുത്തും വായനയും അറിയും എന്നതിലല്ല. കാലത്തിന്റെ ചുവരെഴുത്ത് വായിക്കുന്നതിലാണ്. ഓരോ ‘മതേതര’ നിശബ്ദതയും താലിബാൻ കുഞ്ഞുങ്ങൾക്കുള്ള പാലൂട്ടാണ് എന്ന് മനസിലാക്കുക.