Thursday, April 25, 2024
spot_img

ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾക്കും, ഹിന്ദുക്കൾക്കും നേരെ വ്യാപക ആക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു; ക്ഷേത്രങ്ങളും വിഗ്രഹങ്ങളും തകര്‍ത്തു; വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

ധാക്ക: ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾക്ക് നേരെ വ്യാപക ആക്രമണം (Hindu Temple Attack). ഹിന്ദു ക്ഷേത്രങ്ങൾക്കും ഭക്തർക്കും നേരെയുള്ള ആക്രമണങ്ങൾ രാജ്യത്ത് വർദ്ധിച്ചുവരികയാണ്. ദുർഗാ പൂജ ആഘോഷത്തിനിടെ ക്ഷേത്രങ്ങൾക്കു നേരെ നടന്ന ആക്രമണങ്ങളിൽ 4 പേർ കൊല്ലപ്പെട്ടു. കുമില ജില്ലയിലെ കുമില, ഹസിഗഞ്ച്, ഹാദിയ, ബനസ്ഖലി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങൾക്കും ദുർഗാ പൂജാ വേദികൾക്കും നേരെയാണ് അക്രമമുണ്ടായത്. ആയുധങ്ങളുമായെത്തിയ അക്രമികൾ കണ്ടതെല്ലാം അടിച്ചുതകർത്തു. 4 പേർ വെടിയേറ്റു മരിച്ചു. ഒട്ടേറെ പേർക്കു പരുക്കേറ്റു. അക്രമാസക്തരായ ജനക്കൂട്ടത്തിനു നേരെ പൊലീസ് വെടിവച്ചു.

അതേസമയം കഴിഞ്ഞ ദിവസം ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ ക്ഷേത്രങ്ങളും വിഗ്രഹങ്ങളും നശിപ്പിക്കപ്പെട്ടിരുന്നു. നൊഖാലി മേഖലയിലെ ഒരു ഇസ്കോൺ ക്ഷേത്രത്തിലെ ഭക്തരെയും അഞ്ജാതസംഘം ആക്രമിച്ചു. സംഭവത്തിൽ നിരവധി ഭക്തർക്ക് പരിക്കേറ്റു. അക്രമികൾ ക്ഷേത്ര സ്വത്ത് ഉൾപ്പെടെ നശിപ്പിച്ചു. തകർക്കപ്പെട്ട ക്ഷേത്രത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായി മാറിയിരിക്കുകയാണ്. വസ്തുവകകൾക്ക് കാര്യമായ നാശനഷ്ടമുണ്ടായെന്നും, കഠാര കൊണ്ട് ആക്രമിക്കപ്പെട്ടതായി കരുതപ്പെടുന്ന ഒരു ഭക്തന്റെ നില ഗുരുതരമായി തുടരുകയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്‌കോൺ സ്ഥാപകൻ എസി ഭക്തിവേദാന്ത സ്വാമി പ്രൊബുപാദിന്റെ ശിൽപവും ഗുണ്ടകൾ കത്തിച്ചു.

എല്ലാ ഹിന്ദുക്കളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ക്ഷേത്ര അധികാരി ബംഗ്ലാദേശ് സർക്കാരിനോട് അഭ്യർത്ഥിച്ചു. ഭക്തർക്ക് നേരെ മാരകമായ ആയുധങ്ങൾ (Weapons) കൊണ്ടാണ് ആക്രമണം ഉണ്ടായതെന്നും റിപ്പോർട്ടുകളുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വർഗീയ കലാപം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിട്ടും അക്രമമുണ്ടായി. വ്യാഴാഴ്ച രാജ്യത്തെ ഹബിഗഞ്ച് ജില്ലയിലെ ദുർഗാപൂജ വേദിയിൽ മദ്രസ വിദ്യാർത്ഥികളും ഹിന്ദുക്കളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു പോലീസുകാരൻ ഉൾപ്പെടെ 20 ലധികം പേർക്ക് പരിക്കേറ്റിരുന്നു.

ഒരു ദിവസം മുമ്പ്, ബംഗ്ലാദേശിലെ നാനൂവർ ദിഗിയുടെ തീരത്ത് ദുർഗാപൂജ ആഘോഷത്തിനിടെ വിശുദ്ധ ഖുർആനെ അപമാനിച്ചുവെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ ചിലർ വ്യാജ പ്രചാരണം നടത്തിയിരുന്നു. ഇതിന്റെ പേരിൽ സ്ഥലത്ത് അക്രമം അരങ്ങേറി. കുമിലിയ ജില്ലയിലെ നാനുവ ദിഗിർപാർ പ്രദേശത്ത് ഒരു കൂട്ടം ആളുകൾ പോലീസുമായി ഏറ്റുമുട്ടി. സംഭവത്തിൽ മൂന്ന് പേർ മരിക്കുകയും 50 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്കിടയിലാണ്, കുൽന ജില്ലയിലെ ഒരു ഹിന്ദു ക്ഷേത്രത്തിന്റെ കവാടത്തിൽ നിന്ന് 18 അസംസ്കൃത ബോംബുകൾ കണ്ടെടുത്തത്. ഇത് രാജ്യത്തെ ഹിന്ദു സമൂഹത്തിന്റെ സുരക്ഷയിൽ ആശങ്കയുണ്ടാക്കുന്നതായി അധികൃതർ വ്യക്തമാക്കി. ഹിന്ദു സമൂഹത്തെ ആക്രമിക്കാൻ അനുവദിക്കില്ലെന്നും അക്രമികൾക്കെതിരെ ഉചിതമായ നടപടികൾ എടുക്കുമെന്നും സർക്കാർ ജനങ്ങൾക്ക് ഉറപ്പ് നൽകി. കൂടാതെ, സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ബോർഡർ ഗാർഡ് ബംഗ്ലാദേശ് സൈനികരെയും കുറഞ്ഞത് 22 ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്.

Related Articles

Latest Articles