നാഗർകോവിൽ: നിദ്രവിളയ്ക്കു സമീപം വാവര സ്വദേശി പുളിയറത്തലവിള ചിന്നപ്പറുടെ മകൾ അഭിത (19) യുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. അഭിതയുടെ മാതാവ് നിദ്രവിള പൊലീസിൽ പരാതി നൽകി. നിദ്രവിള സ്വദേശിയായ ഒരു യുവാവിനെതിരെ പെൺകുട്ടിയുടെ അമ്മയാണ് പരാതി നൽകിയിരിക്കുന്നത്.
പരാതിയിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്, തന്റെ മകളും നിദ്രവിള സ്വദേശിയായ ഒരു യുവാവും തമ്മിൽ രണ്ടു വർഷമായി പ്രണയത്തിലായിരുന്നു. മകളെ വിവാഹം കഴിക്കാമെന്ന പറഞ്ഞിരുന്ന യുവാവ് കഴിഞ്ഞ സെപ്റ്റംബറിൽ അതിൽ നിന്ന് പിന്മാറി. തുടർന്ന് യുവാവ് അഭിതയെ ഒറ്റയ്ക്ക് കാണണമെന്ന് പറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ 7ന് ഇരുവരും കണ്ടിരുന്നു. അവിടെ വച്ച് യുവാവ് നൽകിയ ശീതളപാനീയം അഭിത കുടിച്ചെന്നും അതിന്റെ പിറ്റേദിവസം മുതൽ വയറുവേദന അനുഭവപ്പെട്ടു
തുടർന്ന് കഴിഞ്ഞ ഒന്നിന് മകളെ മാർത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രി യിൽ എത്തിച്ച് ചികിത്സ തേടി. അസുഖം ഭേദമാകാത്തതിനെത്തുടർന്ന് തുടർ ചികിത്സയ്ക്കായി തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലായിരുന്ന അഭിത അഞ്ചിന് രാത്രി മരിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
സ്ലോപോയ്സൺ പോലെയുള്ള ദ്രാവകം ഉള്ളിൽ ചെന്നതായും വിദ്യാർത്ഥിനിയുടെ കരൾ പൂർണമായും തകരാറിലാണെന്നും പരിശോധിച്ച ഡോക്ടർ പറഞ്ഞിരുന്നതായി അഭിതയുടെ മാതാവ് പോലീസിനോട് പറഞ്ഞു. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ കൂടുതൽ അന്വേഷണം നടത്താനാകൂവെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അഭിതയുടെ മാതാവ് തങ്കഭായി നൽകിയ പരാതിയിൽ തമിഴ്നാട് നിദ്രവിള പോലീസ് കേസ് രജിസ്റ്റർ ചെയ്തു.