തിരുവനന്തപുരം: കാമുകനോടൊപ്പം ചേർന്ന് ഹോര്‍ലിക്‌സില്‍ ഭാര്യ വിഷം ചേര്‍ത്ത് നല്‍കിയെന്ന കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. നെയ്യാറ്റിന്‍കര പോലീസാണ് കേസെടുത്തത്. സംഭവത്തില്‍ പാറശ്ശാല പോലീസിന് ആദ്യം പരാതി നല്‍കിയെങ്കിലും കേസെടുക്കാനോ അന്വേഷണത്തിനോ തയ്യാറായിരുന്നില്ല. പാറശ്ശാല ഷാരോണ്‍ വധകേസിന് പിന്നാലെയാണ് കെ.എസ്.ആര്‍.ടി.സി ഡ്രൈവറായ സുധീര്‍ വീണ്ടും പരാതി ഉന്നയിച്ചത്. 2018 ജൂലായിലാണ് തന്നെ കൊലപ്പെടുത്താന്‍ ഭാര്യ ഹോര്‍ലിക്‌സില്‍ വിഷം നല്‍കിയതെന്നാണ് പരാതി.
ഭാര്യ ശാന്തിയും കാമുകന്‍ മുരുകനും തമിഴ്‌നാട് ശിവകാശി സ്വദേശികളാണ്. ശാന്തി വീടു വിട്ടിറങ്ങി എട്ടു മാസങ്ങള്‍ക്ക് ശേഷം വസ്ത്രങ്ങള്‍ മാറ്റുന്നതിനിടെയാണ് സിറിഞ്ചും നീഡിലും അലുമിനിയം ഫോസ്ഫെയ്ഡും സുധീർ കണ്ടത്. നേരത്തെ ശാന്തി വീട്ടിലുണ്ടായിരുന്നപ്പോള്‍ ഇവിടെ നിന്ന് ഹോര്‍ലിക്സ് കഴിച്ച ശേഷം പുറത്ത് പോയപ്പോള്‍ തലവേദനയും അസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നു.
തുടര്‍ന്ന് പാറശ്ശാല ആശുപത്രിയിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. മൂന്ന് ദിവസം വെന്റിലേറ്ററില്‍ കിടുന്നതായും സുധീര്‍ പറയുന്നു. അതിന് മുമ്പും തലകറക്കവും മറ്റും ഉണ്ടായിട്ടുണ്ട്. അലുമിനിയം ഫോസ്ഫെയ്ഡ് ശരീരത്തില്‍ ചെന്നാലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു സുധീറിനുണ്ടായിരുന്നതെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളും അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നു.
തന്നെ കൊലപ്പെടുത്താനുള്ള വിഷവും മറ്റു ഉപകരണങ്ങളും മുരുകന്‍ കൊറിയർ തമിഴ്‌നാട്ടില്‍ നിന്നയച്ചു നല്‍കിയതാണെന്നും സുധീര്‍ ആരോപിക്കുന്നു. ഇതിന് തെളിവുകളും അദ്ദേഹത്തിന്റെ കൈയിൽ തന്നെയുണ്ട്. മുരുകന്‍ വിഷം അയച്ചു നല്‍കിയെന്ന് പറയുന്ന കൊറിയർ കവറും മറ്റു തെളിവുകളുമായി ആറുമാസം മുന്നേ പാറശ്ശാല പോലീസിനെ സമീപിച്ചെങ്കിലും അന്നത്തെ സിഐ തിരിഞ്ഞു നോക്കിയില്ലെന്നാണ് സുധീറിന്റെ ആരോപണം. ഷാരോണ്‍ വധക്കേസിന് ശേഷം ഈ സംഭവം മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഇപ്പോള്‍ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തിരിക്കുകയാണ്. സുധീറിന്റെ മൊഴി പോലീസ് ഇതിനോടകം രേഖപ്പെടുത്തി കഴിഞ്ഞു.