മലപ്പുറം: താനൂര്‍ ബോട്ടപകടത്തിൽ പ്രതികരിച്ച് ജസ്റ്റിസ് പരീത് പിള്ള. തട്ടേക്കാട് ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിരുന്നെങ്കില്‍ താനൂര്‍ ബോട്ടപകടം ഒഴിവാക്കാമായിരുന്നുവെന്നാണ് ജസ്റ്റിസ് പരീത് പിള്ള പറയുന്നത്. തട്ടേക്കാട് ബോട്ടപകടം അന്വേഷിച്ച ജുഡീഷ്യല്‍ കമ്മിഷനായിരുന്നു ജസ്റ്റിസ് പരീത് പിള്ള.
ലാഭേച്ഛയും പൗരബോധമില്ലായ്മയുമാണ് അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നതെന്നും ജസ്റ്റിസ് പരിത് പിള്ള തുറന്നടിച്ചു. അന്നും ഇന്നും ദുരന്തത്തിന്റെ പ്രധാന കാരണം അനുവദനീയമായതിലും കൂടുതല്‍ ആളുകളെ കയറ്റിയതാണ്. കൂടാതെ കാലപ്പഴക്കം ചെന്ന ബോട്ടുകൾ ഉപയോഗിക്കുന്നതും ദുരന്തത്തിന് കാരണമാകുന്നുവെന്ന് ജസ്റ്റിസ് പരീത് പിള്ള വ്യക്തമാക്കി. അതുപോലെ അപകടത്തില്‍ എല്ലാവര്‍ക്കും അവരവരുടെതായ ധാര്‍മീക ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞ ജസ്റ്റിസ് പരീത് പിള്ള ദുരന്തങ്ങളിങ്ങനെ ആവര്‍ത്തിച്ചിട്ടും മുന്‍കമ്മീഷനുകളുടെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്തതില്‍ നിരാശയുണ്ടെന്നും പറഞ്ഞു.