ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളിൽ ടീച്ചർ നുണച്ചിയെന്ന് വിളിച്ചതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനി.തമിഴ്‌നാട്ടിലെ കരൂരിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.
സ്‌കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നായിരുന്നു വിദ്യാർത്ഥിനി ചാടിയത്. സാരമായി പരിക്കേറ്റ പത്താം ക്ലാസുകാരിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ വിദ്യാർത്ഥിനിയുടെ നില തൃപ്ത്തികരമാണെന്ന് അധികൃതർ അറിയിച്ചു.
പോലീസ് സ്റ്റാലത്തെത്തി കുട്ടിയുടെ മൊഴിയെടുത്തു. സംഭവത്തെ കുറിച്ച് കുട്ടി പറയുന്നത് ഇങ്ങനെ:- ”സ്‌കൂളിൽ കൾച്ചറൽ ആക്ടിവിറ്റീസ് നടന്നിരുന്നു. ഒരു കുട്ടി വീഡിയോ എടുത്തുതരാമോ എന്ന് ചോദിച്ചു. പറ്റില്ലെന്ന് ഞാൻ മറുപടി നൽകി. അതുകൊണ്ട് വേറെ ആർക്കെങ്കിലും ഫോൺ നൽകി വീഡിയോ എടുത്തുതരാൻ പറയുമോ എന്ന് ചോദിച്ചു. മറ്റ് വിദ്യാർത്ഥികൾ അകലെ ഇരിക്കുന്നതിനാൽ ചോദിക്കാൻ ബുദ്ധിമുട്ടാണെന്ന് കരുതി ഞാൻ തന്നെ വീഡിയോ എടുക്കാൻ തീരുമാനിച്ചു.
ഇതുകണ്ട ടീച്ചർ എന്നെ വഴക്ക് പറഞ്ഞു. എനിക്ക് വേണ്ടി വീഡിയോ എടുത്തതല്ലെന്നും മറ്റൊരു കുട്ടിയാണ് തന്നോട് ഇത് ചെയ്യാൻ ആവശ്യപ്പെട്ടതെന്നും ടീച്ചറോട് പറഞ്ഞു. എന്നാൽ ഇക്കാര്യം വിശ്വസിക്കാൻ ടീച്ചർ തയ്യാറായില്ല. കൂടാതെ എല്ലാവരുടെയും മുന്നിൽ വെച്ച് നുണച്ചിയെന്ന് വിളിക്കുകയും ചെയ്തു. മറ്റുള്ളവരുടെ മുന്നിൽ ഞാൻ നാണംകെട്ടതുപോലെ തോന്നി. ആ വിഷമം സഹിക്കാൻ കഴിഞ്ഞില്ല. ‘ എന്ന് പെൺകുട്ടി പറഞ്ഞു.
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അദ്ധ്യാപകരുടെ മൊഴിയെടുക്കാനുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.