മൊഗാദിഷു: സൊമാലിയയിൽ ഇരട്ട സ്‌ഫോടനം. ആക്രമണത്തിൽ നൂറു പേർ കൊല്ലപ്പെട്ടു. കുട്ടികളുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സൊമാലിയയുടെ തലസ്ഥാന നഗരിയിലെ സർക്കാർ ഓഫീസുകൾക്ക് സമീപമായിരുന്നു ആക്രമണം നടന്നത്. മരിച്ചവരിൽ അധികവും സ്ത്രീകളാണെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിൽ പിന്നിൽ തീവ്രവാദ സംഘടനകളാണെന്ന സൂചനകൾ ലഭിക്കുന്നുണ്ട്.
സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ മതിലിൽ ഇടിച്ചാണ് സ്‌ഫോടനം ഉണ്ടായത്. സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ മറ്റൊരു കാറുപോഗിച്ച് സമാനമായ രീതിയിൽ വീണ്ടും ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഇതിന് പിന്നിൽ അൽ ഷബാബ് ഭീകരരാണെന്നാണ് പ്രധാനമന്ത്രി ആരോപിക്കുന്നത്.
അൽ ഖ്വായ്ദ, അൽ ഷബാബ് ഭീകരരുടെ നിരന്തരമായുള്ള ആക്രമണവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താൻ രാജ്യത്തെ പ്രസിഡന്റും പ്രധാനമന്ത്രിയും മറ്റ് ഉന്നതരുമായി യോഗം നടന്നിരുന്നു. ഇതിനിടെയായിരുന്നു ഇരട്ട സ്‌ഫോടനം നടന്നത്.