തിരുവനന്തപുരം: യുവതിയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിക്കിം യാങ് ടോക്ക് സ്വദേശിനിയായ വേദൻഷിയെയാണ് മരിച്ചത്. ഇരുപത്തിനാലുകാരിയായ യുവതിയെ കോവളം ബീച്ച് റോഡിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കോവളത്തെ ഒരു സ്വകാര്യ ഹോട്ടലിലെ ഹൗസ് കീപ്പിഗ് ജീവനക്കാരിയായി ജോലി ചെയ്തിരുന്നയാളാണ് യുവതി. വേദൻഷിയെ കാണാതായതോടെ ഒപ്പം താമസിക്കുന്ന യുവതി അയൽവാസിയായ കുടുംബത്തെ വിവരം അറിയിക്കുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. തറയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.
തൂങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം. ഫൊറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഒപ്പം കോവളം എസ്.ഐ. എസ്.അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി വീടും പരിസരവും പരിശോധിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. സംഭവത്തിൽ കോവളം പോലീസ് കേസെടുത്തു. യുവതിയുടെ സിക്കിമിലുള്ള ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങും.