ശ്രീനഗർ: സിആർപിഎഫ് ജവാനെ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തിയ ഭീകരൻ 24 മണിക്കൂറിനുള്ളിൽ പിടിയിൽ. ജമ്മു കശ്മീർ പൊലീസാണ് ഇയാളെ പിടികൂടിയത്. അവധിയെടുത്ത് വീട്ടിൽ കഴിയുകയായിരുന്ന ഷോപിയാൻ സ്വദേശി മുക്താർ അഹമ്മദ് ദോഹി (34) ആണ് ഭീകരന്റെ വെടിയേറ്റ് വീരമൃത്യു വരിച്ചത്.
സൈനികനെ കൊലപ്പെടുത്തി 24 മണിക്കൂറിനുള്ളില്‍ തന്നെ സുരക്ഷാ സൈന്യം ഇയാളെ പിടികൂടുകയായിരുന്നു. കൊല നടത്താൻ ഉപയോഗിച്ച പിസ്റ്റൾ പിടിയിലായ ഭീകരനിൽ നിന്നു കണ്ടെടുത്തതെന്നു ജമ്മു കശ്മീർ ഐജിപി വിജയകുമാർ പറഞ്ഞു.
ലഷ്‌കര്‍ തോയ്ബ കമാന്‍ഡര്‍ ആബിദ് റംസാന്‍ ഷെയ്ഖിന്റെ നിര്‍ദ്ദേശപ്രകാരമാണ് സിആര്‍പിഎഫ് ജവാനെ കൊലപ്പെടുത്തിയതെന്ന് ഐജിപി അറിയിച്ചു. കൊലയാളിക്കു സഹായം നൽകി പ്രദേശവാസിയും പിടിയിലായതായി പൊലീസ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
അതേസമയം കൃത്യം നടക്കുന്ന സമയത്ത് ഭീകരനൊപ്പം ഉണ്ടായിരുന്ന മറ്റൊരാളെയും പിടികൂടിയിട്ടുണ്ട്. ഷോപ്പിയാനിലെ ഛോത്തിപോരയില്‍ കഴിഞ്ഞ ദിവസമാണ് മുക്താര്‍ അഹമ്മദ് ദോഹി കൊല്ലപ്പെട്ടത്. ഏതാനും ദിവസങ്ങളായി മുക്താർ അവധിയിൽ ആയിരുന്നുവെന്നു മനസിലാക്കിയ ഭീകരർ ഇന്നലെ രാത്രി രാത്രി 7.30 ന് വീട്ടിൽ അതിക്രമിച്ചു കയറി വെടിയുതിർക്കുകയായിരുന്നു. ഇതേതുടർന്ന് ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.