പത്തനംതിട്ട: ആറന്‍മുള പാര്‍ത്ഥസാരത്ഥി ക്ഷേത്രത്തില്‍ നിന്ന് തങ്ക അങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തി. തുടർന്ന് അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടന്നു. നാളെയാണ് മണ്ഡലപൂജ നടക്കുക.
73 കേന്ദ്രങ്ങളിൽ നിന്നും ഭക്തി നിര്‍ഭരമായ വരവേല്‍പ്പാണ് ലഭിച്ചത്. തുടർന്ന് മണ്ഡലപൂജയ്ക്ക് മുന്നോടിയായി തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന ഭക്തിപ്രഭയിൽ ആഘോഷമായി. ഇന്നലെ രാത്രി ളാഹ സ്ത്രത്തില്‍ തങ്ങിയശേഷം ഇന്ന് പുലര്‍ച്ചയാണ് പമ്പയിലേക്ക് പുറപ്പെട്ടത്.
പമ്പയില്‍ അയ്യപ്പ ഭക്തകര്‍ക്ക് തങ്കഅങ്കി ദര്‍ശനത്തിനുള്ള അവസരം ഒരുക്കിയിരുന്നു. മൂന്ന് മണിയോടെ തങ്ക അങ്കി പ്രത്യേക പേടകത്തിലാക്കി അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ സന്നിധാനത്തേക്ക് കൊണ്ട് പോയി.
സന്നിധാനത്തേയ്ക്കുള്ള ഘോഷയാത്രയ്ക്ക് മരക്കൂട്ടത്തും ശബരിപീഠത്തിലും സ്വീകരണം നല്‍കി. ശരംകുത്തിയിൽ വച്ച് ദേവസ്വം അധികൃതരും അയ്യപ്പഭക്തരും ചേര്‍ന്ന് തങ്കഅങ്കി സ്വീകരിച്ചു. സോപാനത്ത് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയും ചേര്‍ന്നാണ് തങ്ക അങ്കി ഏറ്റുവാങ്ങിയത്.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് കൊണ്ട് പോയി. .കൊടിമരചുവട്ടില്‍ വച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും മെമ്പര്‍മാരും ചേര്‍ന്ന് തങ്കഅങ്കി സ്വീകരിച്ചു. നാളെ രാവിലെ പതിനൊന്ന് നാല്‍പ്പത്തിയഞ്ചിനും ഒന്ന് പതിനഞ്ചിനും ഇടയിലാണ് മണ്ഡലപൂജ. തങ്ക അങ്കിചാര്‍ത്തിയുള്ള പ്രത്യേക ഉച്ചപൂജയോടെ മണ്ഡലപൂജ സമാപിക്കും.