ദില്ലി: നിര്‍ഭയ കേസിലെ നാല് പ്രതികളെയും ഈ മാസം 22ന് തൂക്കിലേറ്റാന്‍ സാധ്യത കുറഞ്ഞതായി പുതിയ റിപ്പോര്‍ട്ട്.അടുത്തിടെ പ്രതികളിലൊരാള്‍ സമര്‍പ്പിച്ച ദയാഹര്‍ജിയില്‍ തീരുമാനം എടുത്ത ശേഷമാകും ശിക്ഷ നടപ്പാക്കുന്ന കാര്യം ആലോചിക്കുക. ദില്ലി സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചുവെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.തുടര്‍ന്ന് നേരത്തെ തീരുമാനിച്ച പോലെ ഈ മാസം 22ന് വധശിക്ഷ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ദില്ലി സര്‍ക്കാര്‍ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്‌ചൊവ്വാഴ്ച വൈകീട്ടാണ് പ്രതികളിലൊരാളായ മുകേഷ് സിങ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ദയാഹര്‍ജി സമര്‍പ്പിച്ചത്. ഇയാള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് ദയാഹര്‍ജി നല്‍കിയത്. .ഹര്‍ജി രാഷ്ട്രപതി തള്ളിയാലും ശിക്ഷ നടപ്പാക്കല്‍ 22ന് സാധിക്കില്ല. കാരണം വധശിക്ഷ നടപ്പാക്കുന്നതിന് 14 ദിവസം മുന്‍പ്് പ്രതികള്‍ക്ക് നോട്ടീസ് നല്‍കേണ്ടതുണ്ട്.
ജയില്‍ച്ചട്ടങ്ങള്‍ പ്രകാരം ദയാഹര്‍ജി നിലനില്‍ക്കുമ്പോള്‍ വധശിക്ഷ നടപ്പാക്കരുതെന്ന് സര്‍ക്കാര്‍ പറയുന്നു. വിനയ്, മുകേഷ് എന്നീ പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ അഞ്ചംഗ ഡിവിഷന്‍ ബെഞ്ച് ചൊവ്വാഴ്ച തള്ളിയിരുന്നു. കോടതി ചേംബറില്‍ വച്ചാണ് ഹര്‍ജി പരിഗണിച്ചത്. ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് മുന്‍പിലുള്ള അവസാന നിയമ വഴിയാണ് തിരുത്തല്‍ ഹര്‍ജി. ഇത് തള്ളിയ സാഹചര്യത്തില്‍ ഈ മാസം 22ന് നാല് പ്രതികളെയും തൂക്കിലേറ്റുമെന്ന വിവരം വന്നതിന് പിന്നാലെയാണ് മുകേഷ് സിങ് ദയാഹര്‍ജി നല്‍കിയത്.
നാലുപേരുടെയും ബന്ധുക്കള്‍ ജയിലിലെത്തി ഇവരെ കാണാറുണ്ട്. തൂക്കിലേറ്റുന്നതിന് മുന്നോടിയായി ആഴ്ചയില്‍ രണ്ടുദിവസമാണ് ബന്ധുക്കള്‍ക്ക് സന്ദര്‍ശനാനുമതി. വിനയിന്റെ പിതാവ് ചൊവ്വാഴ്ചകളില്‍ അയാളെ കാണാനെത്താറുണ്ട്. മുകേഷിന്റെ മാതാവാണ് ജയിലില്‍ മകനെ സന്ദശിക്കാനെത്തുന്നത്. പവന്റെ ബന്ധുക്കള്‍ ജനുവരി ഏഴിനുവരെ അയാളെ കാണാന്‍ എത്തിയിരുന്നു.
അക്ഷയ് കുമാറിന്റെ ഭാര്യ അവസാനമായി അയാളെ കാണാനെത്തിയത് കഴിഞ്ഞ നവംബറിലാണ്. തൂക്കിലേറ്റുന്ന തീയതി പ്രഖ്യാപിച്ചശേഷം ബന്ധുക്കളാരും ജയിലില്‍ എത്തിയിട്ടില്ല. എങ്കിലും അക്ഷയ് സ്ഥിരമായി ഭാര്യയോട് ഫോണില്‍ സംസാരിക്കാറുണ്ട്. തൂക്കിലേറ്റുന്നതിന് മുന്‍പ് അവസാനമായി ബന്ധുക്കളെ കാണേണ്ടത് എപ്പോഴാണെന്ന അധികൃതരുടെ ചോദ്യത്തിന് നാലുപേരും മറുപടി നല്‍കിയിട്ടില്ല. പ്രതികളുടെ മാനസികനില മികച്ച രീതിയിലെന്ന് ഉറപ്പിക്കാന്‍ ദിവസവും അവരുമായി സംസാരിക്കുന്നുണ്ടെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.
2012 ഡിസംബര്‍ 16നാണ് കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ സംഭവം. 23കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസ്സില്‍ വച്ച് ആറ് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുകയും റോഡിലേക്ക് എടുത്തെറിയുകയുമായിരുന്നു. ചികില്‍സക്കിടെ സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടി മരിച്ചു.തുടര്‍ന്ന് നിര്‍ഭയ കേസിലെ നാല് പ്രതികള്‍ക്കാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവരാണ് പ്രതികള്‍. അപ്പീലുകളെല്ലാം തള്ളിയ പശ്ചാത്തലത്തില്‍ പ്രതികള്‍ക്കെതിരെ കഴിഞ്ഞാഴ്ച വിചാരണ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. വധശിക്ഷ ഈ മാസം 22ന് രാവിലെ നടപ്പാക്കുമെന്നും കോടതി അറിയിച്ചു.