ഇന്ത്യൻ സൂപ്പർലീഗിൽ ബെംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിൽ ബെംഗളൂരു നേടിയ വിവാദ ഗോൾ റഫറി അംഗീകരിച്ചതിനെ തുടർന്ന് മത്സരം പൂർത്തിയാകുന്നതിനു മുന്നേ ഗ്രൗണ്ട് വിട്ട സംഭവത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വിലക്ക് ഏർപ്പെടുത്തരുതെന്ന് ഇന്ത്യൻ സൂപ്പർ ലീഗ് സംഘടകരായ എഫ്എസ്ഡിഎൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനോട് ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും ആരാധക പിന്തുണയുള്ള പ്രധാന ടീമുകളിൽ ഒന്നായ കേരള ബ്ലാസ്റ്റേഴ്സിന് വിലക്ക് ഏർപ്പെടുത്തുന്നത് ലീഗിനെ മോശകരമായി തന്നെ ബാധിക്കും എന്ന ബോധ്യമുള്ളതിനാലാണ് ലീഗ് സംഘാടകരുടെ ഈ നീക്കം. വിലക്ക് ഒഴിവാക്കുമെങ്കിലും പിഴത്തുക ക്ലബിന് ഒടുക്കേണ്ടി വരും. പരിശീലകനും വിലക്ക് ഉണ്ടാകില്ലെന്നറിഞ്ഞതോടെ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന സൂപ്പർ കപ്പിന്റെ ഒരുക്കങ്ങളിലേക്ക് ക്ലബ് കടക്കും.
കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിലുള്ള നോക്കൗട്ട് മത്സരം വീണ്ടും നടത്തില്ലെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി നേരത്തെ അറിയിച്ചിരുന്നു. റഫറി സ്വീകരിച്ച നടപടി നിയമവിധേയം ആണെന്നും കമ്മിറ്റി വ്യക്തമാക്കി