ലക്നൗ: ഉത്തര്‍പ്രദേശില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം അയല്‍വാസിയുടെ വീടിനുള്ളില്‍ കണ്ടെത്തി. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹപുര്‍ ടൗണില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണ് അയൽവാസിയുടെ വീട്ടിലെ പെട്ടിക്കുള്ളിൽ നിന്നും കണ്ടെത്തിയത്.
പെൺകുട്ടിയെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച വൈകുന്നേരം കാണാതായതായിരുന്നു. മാതാപിതാക്കള്‍ നല്‍കിയ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെ അയല്‍വാസിയുടെ പൂട്ടിയിട്ട വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുവെന്ന് പ്രദേശവാസികള്‍ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ചു നടത്തിയ പരിശോധനയില്‍ ഒരു പെട്ടിക്കുള്ളില്‍ നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി ഹാപൂര്‍ പൊലീസ് എസ്.പി സര്‍വേഷ് കുമാര്‍ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ ബലാത്സംഗം ആണോ എന്ന് സ്ഥിരീകരിക്കാനാകൂ എന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടർന്ന് വീട്ടുടമസ്ഥനെ പ്രദേശവാസികള്‍ ആക്രമിച്ചു. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.