ദിണ്ടിഗൽ: പഴനിയിലേക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന കാർ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം കൂടി. ഇതോടെ മരിച്ച മലയാളികളുടെ എണ്ണം നാലായി. ഒമ്പത് വയസ്സുകാരൻ സിദ്ധാർത്ഥ് ആണ് അവസാനം മരിച്ചത്. മധുര മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു കുട്ടി. അപകടത്തിൽ മരിച്ച ജയയുടെ ചെറുമകനാണ് സിദ്ധാർത്ഥ്.
ദിണ്ടിഗൽ-പഴനി റോഡിൽ പണൈപ്പട്ടി എന്ന സ്ഥലത്ത് വെള്ളിയാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. തീവണ്ടിക്ക് ടിക്കറ്റ് കിട്ടാത്തതിനെത്തുടർന്നാണ് വാടകക്ക് കാറെടുത്ത് യാത്രചെയ്തത്. മണക്കാട് കുര്യാത്തി റൊട്ടിക്കടമുക്ക് പണയൽ വീട്ടിൽ അശോകന്റെ ഭാര്യ ശൈലജ(48), മകൻ അഭിജിത്തിന്റെ ഒന്നര വയസ്സുള്ള മകൻ ആരവ്, അഭിജിത്തിന്റെ ഭാര്യ സംഗീതയുടെ അമ്മ ലോ കോളേജ് ജീവനക്കാരിയായ ജയ(52) എന്നിവരാണ് മരിച്ചത്.
ആരവിന്റെ മുടി മുറിക്കുന്നതിനായി പഴനിയിലേക്ക് പുറപ്പെട്ടതായിരുന്നു കുടുംബം. പണൈപ്പട്ടി നാലുവരി റോഡിൽ യാത്രചെയ്യവേ കാറിന്റെ ടയർ പഞ്ചറായി. ഇതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണംവിട്ട കാർ റോഡിന്റെ മറുഭാഗത്ത് പഴനിയിൽനിന്ന് മധുരയിലേക്കു വന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിൽ ഇടിക്കുകയായിരുന്നു.