ദില്ലി:ഫുട്പാത്തിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാർ കുട്ടികൾക്ക് മുകളിലൂടെ കയറിയിറങ്ങി. ഗജേന്ദർ എന്ന മുപ്പതുകാരൻ ഓടിച്ചിരുന്ന മാരുതി ബ്രെസ്സ കാറാണ് കുട്ടികളെ ഇടിച്ചു വീഴ്ത്തിയത്.അപകടത്തിന്റെ
സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
പരിക്കേറ്റ പത്തും നാലും ആറും വയസ്സുള്ള കുട്ടികൾ നിലവിൽ ചികിത്സയിലാണ്. ടയർ പൊട്ടിയതാണ് നിയന്ത്രണം വിടാൻ കാരണമെന്നാണ് ഇയാൾ പോലീസിനെ അറിയിച്ചത്. എന്നാൽ അമിതവേഗതയാണ് അപകടത്തിലെത്തിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വൈറലായ സിസിടിവി വീഡിയോയിൽ ഡ്രൈവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കുട്ടികളിലേക്ക് ഇടിച്ചുകയറുന്നത് വ്യക്തമാണ്. ഇത് കണ്ട് സമീപത്ത് നിന്നവർ ഓടിക്കൂടുന്നതും രക്ഷാപ്രവർത്തനം നടത്തുന്നതും ദൃശങ്ങളിൽ കാണാം.
പത്തും നാലും വയസുള്ള രണ്ട് കുട്ടികൾ അപകടനില തരണം ചെയ്തതായും ആറ് വയസ്സുള്ള മറ്റൊരു കുട്ടി നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു.’രണ്ട് കുട്ടികൾക്ക് നിസാര പരിക്കേറ്റിട്ടുണ്ട്, മൂന്നാമന്റെ നില ഗുരുതരമായി തുടരുകയാണ്’- എന്നുമാണ് പോലീസ് അറിയിച്ചത്.അപകടത്തിൽപ്പെട്ട കാറും ഡ്രൈവറും പോലീസ് കസ്റ്റഡിയിലാണെന്നും. ഇയാൾക്കെതിരെ നിയമനടപടി ആരംഭിച്ചതായും പോലീസ് അറിയിച്ചു.