ഡീപ് ഫേക്കുകള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും ദിവസങ്ങൾക്കുള്ളിൽ തന്നെ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പടുവിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചു. ഡീപ് ഫേക്കുകള്‍ ജനാധിപത്യത്തിന് ഭീഷണിയായി മാറിയിരിക്കുകയാണെന്നും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് ആലോചിക്കുകയാണെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. സര്‍ക്കാരും വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികളുമായിരിക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നിര്‍മിക്കുക. വിഷയത്തിൽ സമൂഹ മാദ്ധ്യമ കമ്പനികളുടെ പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തി. ഡീപ് ഫേക്കുകളെ കണ്ടെത്തൽ, അവയെ തടയൽ, പരാതിയറിയിക്കല്‍ സംവിധാനം ശക്തിപ്പെടുത്തൽ, ഉപഭോക്താക്കള്‍ക്കിടിയില്‍ ബോധവല്‍കരണം നടത്തൽ എന്നിവയിൽ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുടെ ആവശ്യമുണ്ടെന്ന് കമ്പനികള്‍ സമ്മതിച്ചതായി മന്ത്രി പറഞ്ഞു.
“പുതിയ നിയന്ത്രണം കൊണ്ടുവരുന്നതിനുള്ള ജോലികള്‍ ഇന്ന് തന്നെ ആരംഭിക്കും. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അവ തയ്യാറാവും. അത് ചിലപ്പോള്‍ നിലവിലുള്ള ചട്ടക്കൂടുകള്‍ ഭേദഗതി ചെയ്യുകയോ പുതിയ നിയമങ്ങള്‍ കൊണ്ടുവരികയോ ആവാം. ഡിസംബര്‍ ആദ്യ വാരം വീണ്ടും യോഗം ചേരും. ഇന്നത്തെ തീരുമാനങ്ങളുടെ തുടര്‍നടപടികള്‍ക്ക് വേണ്ടിയാണത്. കരട് റെഗുലേഷനില്‍ എന്തെല്ലാം ഉള്‍പ്പെടുത്തണമെന്ന് അപ്പോള്‍ തീരുമാനിക്കും” – അശ്വിനി വൈഷ്ണവ് പറഞ്ഞു.
നേരത്തെ ഡീപ് ഫേക്കുകള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത് വന്നിരുന്നു. ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത് .ഇത് സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുമെന്ന് പറഞ്ഞ അദ്ദേഹം, ഡീപ് ഫേക്കുകള്‍ നിര്‍മിക്കാന്‍ നിര്‍മിതബുദ്ധി ദുരുപയോഗം ചെയ്യുന്നതിനെതിരെ മാദ്ധ്യമങ്ങളും ജനങ്ങളും ജാഗരൂകരായിരിക്കണമെന്നും ആവശ്യപ്പെട്ടു.
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃത്രിമമായി നിര്‍മിക്കുന്ന, യഥാര്‍ഥമെന്ന പ്രതീതിയുണ്ടാക്കുന്ന ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദം ഉള്‍പ്പെടെയുള്ള ഉള്ളടക്കങ്ങളെയാണ് ഡീപ്പ് ഫേക്കുകള്‍ എന്ന് വിളിക്കുന്നത്. പ്രശസ്ത തെന്നിന്ത്യൻ നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ വൻ വിവാദമായിരുന്നു. സംഭവത്തിൽ കേസെടുത്ത ദില്ലി പോലീസ്, കഴിഞ്ഞ ദിവസം ബീഹാർ സ്വദേശിയായ പത്തൊമ്പത്കാരനെ ചോദ്യം ചെയ്തു. പിന്നാലെ കത്രീന കൈഫ്, കജോള്‍ എന്നീ നടിമാരുടെയും, ഡീപ് ഫേക്ക് വീഡിയോകള്‍ പ്രചരിക്കപ്പെട്ടിരുന്നു