ദില്ലി: സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. കൊവിഡ് ഭീഷണി പൂർണമായും ഒഴിഞ്ഞു പോയിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുകയാണെന്നും, ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണെന്നും മോദി പറഞ്ഞു.
രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും കൂടുന്ന സാഹചര്യത്തിലാണ് സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. നിലവിൽ അർഹരായ കുട്ടികളുടെ വാക്സിനേഷൻ എത്രയും വേഗം പൂർത്തിയാക്കുക എന്നതിനാണ് കേന്ദ്ര സർക്കാർ ഇപ്പോൾ മുൻഗണന നൽകുന്നത്.
ഇതിനായി സ്കൂളുകളിൽ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. രാജ്യത്തെ മുതിർന്നവരിൽ 96 ശതമാനം പേരും ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ചു കഴിഞ്ഞതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തിന് അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യൂറോപ്പ് അടക്കമുള്ള മറ്റു രാജ്യങ്ങളെ വെച്ചു നോക്കുമ്പോള്‍ രാജ്യത്തെ സ്ഥിതി ആശങ്കാജനകമല്ല. പക്ഷെ വെല്ലുവിളി അവസാനിച്ചു എന്നു കരുതേണ്ടതില്ല. ജാഗ്രത പുലര്‍ത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിലവിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പരിശ്രമ ഫലമായി രാജ്യത്തെ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വലിയ തോതിൽ മെച്ചപ്പെട്ടു. രാജ്യത്തെ മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും കൂടുതൽ വിദഗ്ധരെ നിയമിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.