ടിവി ദൃശ്യങ്ങളിൽ നിന്ന് ഇന്ന് പാർലമെന്റിലെ സന്ദർശിക ഗാലറിയിൽനിന്നു താഴേക്ക് ചാടിയവരിൽ ഒരാൾ തന്റെ മകനാണെന്ന് തിരിച്ചറിഞ്ഞ് മൈസുരു സ്വദേശിയായ പിതാവ്. പ്രതികളിലൊരാളായ മനോരഞ്ജനെയാണ് പിതാവ് ദേവരാജ് തിരിച്ചറിഞ്ഞത്.
“മൂന്നു ദിവസങ്ങൾക്കുമുൻപ് ബെംഗളൂരുവിലേക്കു പോകുന്നുവെന്നു പറഞ്ഞാണ് മകൻ വീടുവിട്ടത്. ദേവരാജ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായോ സംഘടനകളുമായോ മകൻ മനോരഞ്ജനു ബന്ധമില്ല. എൻജിനീയറിങ് പഠനം പൂർത്തിയാക്കിയെങ്കിലും മനോരഞ്ജനു ജോലി ഇതുവരെ ലഭിച്ചിട്ടില്ല. മകൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനെ ശക്തമായി അപലപിക്കുന്നു. സമൂഹത്തിനു ദോഷകരമായി തന്‍റെ മകൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അവനെ തൂക്കിലേറ്റണമെന്നാണ് അഭിപ്രായം” – ദേവ്‍രാജ് പറഞ്ഞു.
പാർലമെന്റിനുള്ളിൽ അതിക്രമം നടത്തിയ സാഗര്‍ ശര്‍മ, മനോരജ്ഞന്‍ എന്നിവര്‍ മൈസൂര്‍ സ്വദേശികളാണ്. ബെംഗളൂരുവിലെ ഒരു സര്‍വകലാശാലയില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയാണ് സാഗര്‍. 35-കാരനായ മനോരജ്ഞന്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ്. മറ്റ് രണ്ടു പ്രതികളായ നീലം, അമോല്‍ എന്നിവരെ പാര്‍ലമെന്റിന് പുറത്ത് അതിക്രമം കാണിച്ചതിനാണ് കസ്റ്റഡിയിലെടുത്തത്. സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന നീലം ഹരിയാനയിലെ ഹിസറിലാണ് താമസിച്ചിരുന്നത്. അതേസമയം നീലം, അമോല്‍ എന്നിവര്‍ ആക്രമണ സമയത്ത് മൊബൈല്‍ ഫോണ്‍ കൈയില്‍ കരുതിയിരുന്നില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് പാര്‍ലമെന്റില്‍ എത്തിയതെന്നും ഒരു സംഘടനകളുമായും തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് ഇരുവരുടേയും അവകാശവാദം. അതേസമയം പ്രതികളിൽ ആറ് പേരുണ്ടെന്നും ഇവരിൽ അഞ്ച് പേരും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നുമുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.