ദില്ലി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായതോടെ, അധികാരത്തിലിരിക്കെ അറസ്റ്റിലാവുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാൾ. കഴിഞ്ഞ ദിവസമാണ് കെജ്‌രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മദ്യനയ കേസിൽ അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകാൻ ദില്ലി ഹൈക്കോടതി വിസമ്മതിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് കെജ്‌രിവാളിനെ കസ്റ്റഡിയിലെടുത്തത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം അരവിന്ദ് കെജ്‌രിവാളിന്റെ മൊത്തം ആസ്തി 3.44 കോടി രൂപയാണ് . കുടുംബത്തിൽ 6 ബാങ്ക് അക്കൗണ്ടുകളുണ്ട്. അതിൽ ആകെ 33.29 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഭാര്യയുടെ പക്കൽ 32 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണവും, ഒരു കിലോ വെള്ളിയും ഉണ്ടായിരുന്നു.15.31 ലക്ഷം രൂപ ഭാര്യയുടെ പേരിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. സ്വന്തം പേരിൽ വാഹനമില്ല, എന്നാൽ ഭാര്യയുടെ പേരിൽ 6.20 ലക്ഷം രൂപ വിലയുള്ള കാറുണ്ട്.
ഹരിയാനയിലെ ഗുരുഗ്രാമിൽ അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യയുടെ പേരിൽ 2010-ൽ വാങ്ങിയ ഒരു ആഡംബര വീടുണ്ട്. 2020-ൽ ആ വീടിന്റെ വില ഏകദേശം ഒരു കോടി രൂപയോളം വരും. ഈ വീട് വാങ്ങുമ്പോൾ 60 ലക്ഷം രൂപയായിരുന്നു വില. myneta.info അനുസരിച്ച്, അരവിന്ദ് കെജ്‌രിവാളിന്റെ പേരിൽ ഗാസിയാബാദിലും ഹരിയാനയിലും കാർഷികേതര ഭൂമിയുണ്ട്, അതിന്റെ മൂല്യം 2020 ലെ കണക്കനുസരിച്ച് 1.77 കോടി രൂപയാണ്. ഭാര്യയുടെ പേരിലുള്ള പിപിഎഫ് അക്കൗണ്ടിൽ 13 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട് . 100 കോടിയോളം രൂപയുടെ മദ്യ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് കെജ്‌രിവാൾ കുടുങ്ങിയത്.