തൃശ്ശൂർ: നൃത്താദ്ധ്യാപിക സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെ ആര്‍എല്‍വി രാമകൃഷ്ണന് വേദി നൽകുമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി. കൊല്ലത്തെ കുടുംബ ക്ഷേത്രത്തില്‍ 28 ന് നടക്കുന്ന ചിറപ്പ് മഹോത്സവത്തിലേക്ക് രാമകൃഷ്ണനെ പരിപാടിക്കായി ക്ഷണിക്കുമെന്നാണ് സുരേഷ് ഗോപി അറിയിച്ചത്. പ്രതിഫലം നൽകിത്തന്നെയാണ് ക്ഷണിക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. സർക്കാരിനെതിരായ വികാരത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും വിവാദത്തിൽ കക്ഷി ചേരാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. വേദി നൽകാമെന്നുപറഞ്ഞ സുരേഷ് ഗോപിക്ക് രാമകൃഷ്ണൻ നന്ദി അറിയിച്ചു.
കറുത്ത നിറമുള്ള ആളുകൾ മോഹിനിയാട്ടം കളിക്കരുതെന്നും കാക്കയുടെ നിറമുള്ള നർത്തകനെ പെറ്റ തള്ള പോലും സഹിക്കില്ലെന്നും നൃത്താദ്ധ്യാപിക സത്യഭാമ സമൂഹമാദ്ധ്യമത്തിലെ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങൾ തനിക്കെതിരെയുള്ള അധിക്ഷേപങ്ങളാണെന്ന് വെളിപ്പെടുത്തി കഴിഞ്ഞ ദിവസമാണ് കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ രംഗത്തെത്തിയത്. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് കാണിച്ചു രാമകൃഷ്ണൻ ഇന്നലെ വീഡിയോ പോസ്റ്റ് ചെയ്തതോടെ ഒട്ടേറെപ്പേർ സത്യഭാമയുടെ പരാമർശങ്ങൾക്കെതിരെ രംഗത്തുവന്നു. സംഭവത്തിൽ നിയമപരമായി മുന്നോട്ടുപോകുമെന്നും രാമകൃഷ്ണൻ അറിയിച്ചു.