ദില്ലി : ദില്ലി സാകേത് കോടതിയിൽ ഇന്ന് നടന്ന വെടിവയ്പിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ബാര്‍ കൗണ്‍സില്‍ ഡീബാര്‍ ചെയ്ത അഭിഭാഷകനാണ് സ്ത്രീക്കെതിരെ വെടിയുതിര്‍ത്തത്. ഇയാൾ മൂന്ന് തവണയാണ് സ്ത്രീക്കെതിരെ വെടി വച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.
രണ്ടു തവണ വെടിയുതിർത്തതിനു പിന്നാലെ സ്ത്രീ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, അഭിഭാഷകൻ ഇവരെ പിന്തുടർന്ന് മൂന്നാം തവണയും വെടിയുതിർക്കുകയായിരുന്നു .നിലവിളിച്ചുകൊണ്ട് സ്ത്രീ ഓടുന്നുണ്ടെങ്കിലും ആളുകൾ നോക്കിനിൽക്കുന്നതല്ലാതെ ആരും അഭിഭാഷകനെ തടയാൻ ശ്രമിക്കുന്നുണ്ടായിരുന്നില്ല.
സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ വിചാരണയ്ക്കായി കോടതിയിലെത്തിയ സ്ത്രീക്കാണ് വെടിയേറ്റത് . ഇവരെ എയിംസിലേക്ക് മാറ്റിയിട്ടുണ്ട്. വെടിവയ്പ്പിന്റെ പശ്ചാത്തലത്തിൽ കോടതിയിലും പരിസരത്തും സുരക്ഷ ശക്തമാക്കി.