കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ നടത്തിയ സൈബർ അധിക്ഷേപത്തിൽ ക്ഷമാപണവുമായി സെക്രട്ടേറിയറ്റിലെ മുൻ ഉദ്യോഗസ്ഥൻ രംഗത്ത് വന്നു. മുൻ അഡീഷണൽ സെക്രട്ടറിയും ഇടതു സംഘടനാ നേതാവുമായ നന്ദകുമാർ കൊളത്താപ്പിള്ളിയാണ് സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ ക്ഷമാപണം നടത്തിയിരിക്കുന്നത്. നന്ദകുമാറിനെതിരെ പൂജപ്പുര പോലീസ് സ്റ്റേഷനിൽ അച്ചു ഉമ്മൻ ഇന്നലെ പരാതി നൽകിയിരുന്നു. ഇതിനു തൊട്ട് പിന്നാലെയാണ് സമൂഹ മാദ്ധ്യമത്തിലൂടെയുള്ള ക്ഷമാപണം.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ അച്ചു ഉമ്മൻ ഇന്നലെയാണ് വനിതാ കമ്മീഷനും തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിലും പരാതി നൽകിയത്. രണ്ടുതവണ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് തന്റെ പിതാവെന്നും അധികാരം ദുർവിനിയോഗം നടത്തി ഒരു രൂപ പോലും സമ്പാദിച്ചതായി തനിക്കെതിരെ ഒരു ആരോപണവും ഇതുവരെ ഉയർന്നിട്ടില്ലെന്നും കഴിഞ്ഞ ദിവസം അച്ചു ഉമ്മൻ പറഞ്ഞിരുന്നു.
“പിതാവിനെ ജീവിതകാലം മുഴുവൻ വേട്ടയാടിയിരുന്നവർ അദ്ദേഹത്തിന്റെ മരണശേഷം മക്കളെ വേട്ടയാടുകയാണ്. അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് സൈബർ ആക്രമണം. മുഖമില്ലാത്തവർക്കെതിരെ നിയമനടപടിയില്ല. ധൈര്യമുള്ളവർ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെ” എന്നായിരുന്നു അച്ചു ഉമ്മൻ കഴിഞ്ഞ പ്രതികരിച്ചിരുന്നത്.
സ്വന്തമായി ഒന്നും സമ്പാദിക്കാത്ത പുതുപ്പള്ളിയിൽ സ്വന്തമായി വീടില്ലാത്ത ഉമ്മൻ ചാണ്ടിയുടെ മകളുടെ ആർഭാട ജീവിതത്തിന്റെ കണക്കെന്ന് പറഞ്ഞായിരുന്നു സൈബർ ആക്രമണം
കടുപ്പിച്ചത്. ആരോപണങ്ങൾക്ക് മറുപടിയുമായി അച്ചു ഉമ്മൻ രംഗത്തെത്തിയെങ്കലും സൈബറാക്രമണത്തിന് കുറവൊന്നുമുണ്ടായില്ല. നേരത്തെ സൈബർ ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവരും രംഗത്തെത്തിയിരുന്നു. അച്ചു ഉമ്മൻ ദുബായിൽ അംഗീകൃത സമൂഹ മാദ്ധ്യമ ഇൻഫ്ലുവൻസറും പരസ്യങ്ങളും മറ്റും ചെയ്യുന്ന കമ്പനിയുടെ ഉടമയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നന്ദകുമാർ കൊളത്താപ്പിള്ളി സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം
ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി ആക്ഷേപിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. എന്റെ പോസ്റ്റിനു കീഴെ വന്ന പ്രകോപനപരമായ കമന്റുകൾക്കു മറുപടി പറയുന്നതിനിടയിൽ ഞാൻ രേഖപ്പെടുത്തിയ ഒരു കമന്റ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനകരമായി പോയതിൽ ഞാൻ അത്യധികം ഖേദിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ശ്രദ്ധയിൽപ്പെട്ട ഉടനെ ആ പോസ്റ്റ് ഞാൻ ഡിലീറ്റ് ചെയ്തു. അറിയാതെ സംഭവിച്ചു പോയ തെറ്റിനു നിരുപാധികം മാപ്പപേക്ഷിക്കുന്നു.

