രാജ്യത്ത് പുതിയ 21 സൈനിക സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ പുതു തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ . എന്‍ജിഒകള്‍, സ്വകാര്യ സ്‌കൂളുകള്‍, സംസ്ഥാനസര്‍ക്കാരുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സ്‌കൂളുകള്‍ ആരംഭിക്കാനുള്ള ഈ പദ്ധതിക്ക് പ്രതിരോധമന്ത്രാലയം അംഗീകാരം നല്‍കിയിരിക്കുന്നത് . പങ്കാളിത്ത രീതിയില്‍ രാജ്യത്തുടനീളം നൂറ് പുതിയ സൈനിക സ്‌കൂളുകള്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ആദ്യഘട്ടമായാണിത് മുന്നിൽ നിൽക്കുന്നത് .
നിലവിലുള്ള സൈനിക സ്‌കൂളുകളില്‍ നിന്ന് തീർത്തും വ്യത്യസ്തമായിരിക്കും ഇവ. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയും അവര്‍ക്ക് സായുധ സേനയില്‍ ചേരുന്നതുള്‍പ്പെടെ മികച്ച തൊഴില്‍ അവസരങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതാണ് 100 സൈനിക സ്‌കൂളുകള്‍ സ്ഥാപിക്കാനുള്ള തീരുമാനത്തിന്റെ പ്രാഥമിക ലക്ഷ്യം .
അനുമതി നല്‍കിയ 21 സ്‌കൂളുകളില്‍ മൂന്നെണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും ആറെണ്ണം സ്വകാര്യ സ്‌കൂളുകളും 12 എണ്ണം എന്‍ജിഒകള്‍, ട്രസ്റ്റുകള്‍, സൊസൈറ്റികള്‍ എന്നിവയ്ക്ക് കീഴിലുള്ളതുമാണ്. കേരളത്തില്‍ എറണാകുളം ജില്ലയിലെ ശ്രീ ശാരദാ വിദ്യാലയമാണ് സൈനിക സ്‌കൂളാവുക. പദ്ധതിയുടെ അടുത്തഘട്ടത്തിലേക്ക് പരിഗണിക്കപ്പെടാന്‍, താത്പര്യമുള്ള സ്‌കൂളുകള്‍/എന്‍ജിഒകള്‍ എന്നിവര്‍ക്ക് 2022 ഏപ്രില്‍ ആദ്യവാരം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.