ദില്ലി : നടിയ ആക്രമിച്ച കേസിൽ 34ാം സാക്ഷിയായ മഞ്ജുവാരിയരെ വീണ്ടും വിസ്തരിക്കണമെന്ന ശാഠ്യത്തിൽ ഉറച്ച് സംസ്ഥാന സർക്കാർ. ദിലീപിന്റെ പങ്ക് തെളിയിക്കാൻ മുൻ ഭാര്യ കൂടിയായ മഞ്ജു വാര്യരെ വിസ്തരിക്കുന്നത് അത്യാവശ്യമാണെന്ന് സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. തെളിവുകൾ ഹാജരാക്കുന്നത് തടയാനാണു ദിലീപ് ശ്രമിക്കുന്നതെന്നും മഞ്ജുവിനെയും നടന്റെ ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവന്റെ മാതാപിതാക്കളെയും വിസ്തരിക്കുന്നത് വിചാരണ നീട്ടാനെന്ന നടന്റെ ആരോപണം അടിസ്ഥാന രഹിതമെന്നും സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു.
അതേ സമയം, വിചാരണ തീർക്കാൻ ആറ് മാസം കൂടി സാവകാശം വേണമെന്ന് വിചാരണക്കോടതി ഹൈക്കോടതിയെ അറിയിച്ചു.
മഞ്ജു വാരിയരെ വീണ്ടും വിസ്തരിക്കുന്നതിന് പ്രോസിക്യൂഷൻ ഉന്നയിക്കുന്ന കാരണം സത്യവിരുദ്ധമാണെന്ന് നടൻ ദിലീപ് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു.
ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകൾ തിരിച്ചറിയാനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത്. മുൻ ഭാര്യയായ മഞ്ജുവിന് തന്നോടു വിരോധമനോഭാവമുണ്ട് . ഓഡിയോ ക്ലിപ്പുകൾ സംബന്ധിച്ച ഫൊറൻസിക് റിപ്പോർട്ട് നിലവിൽ വിചാരണക്കോടതിയുടെ പരിഗണനയിലുണ്ട്. കേസിലെ തന്നെ സാക്ഷികളായ ഫൊറൻസിക് ഉദ്യോഗസ്ഥർ ഓഡിയോ ക്ലിപ്പുകളുടെ സത്യാവസ്ഥ പരിശോധിക്കാൻ കഴിവുള്ളവരാണെന്നും ദിലീപ് ചൂണ്ടിക്കാട്ടി.
പുതിയതായി വിസ്തരിക്കുന്ന 44 സാക്ഷികളിൽ മിക്കവരും കേസുമായി ബന്ധമുള്ളവരല്ല. ഇതിൽ ചിലരെ നേരത്തെ തന്നെ വിസ്തരിച്ച് വിട്ടയച്ചവരാണ് എന്തിനാണ് ഇവരെ വീണ്ടും വിസ്തരിക്കുന്നതെന്ന് പ്രോസിക്യൂഷൻ ഇതു വരെയും അറിയിച്ചിട്ടില്ല. ബാലചന്ദ്രകുമാറിന്റെ വിസ്താരം വേഗത്തിൽ പൂർത്തിയാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.